കണ്ണൂർ: കെ-റെയിലിനായി കല്ലിടുന്നതിനെതിരേ കണ്ണൂരിൽ വീണ്ടും പ്രതിഷേധം. തളാപ്പ് വയലില്‍ കല്ലിടുന്നത് കെ- റെയില്‍ വിരുദ്ധ ജനകീയസമിതിയുടെ നേതൃത്വത്തില്‍ തടഞ്ഞു. പ്രതിഷേധക്കാരിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കോര്പറേഷന് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എം.പി. രാജേഷ്, കെ. ജയരാജന് എന്നിവരെയാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ തളാപ്പ് ഓലച്ചേരി കാവിനു സമീപത്താണ് കെ-റെയിൽ സർവേയ്ക്കെതിരേ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
പ്രദേശത്തെ കോർപറേഷൻ കൗൺസിലർ എം.പി.രാജേഷിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സർവേയ്ക്കെത്തിയ ഉദ്യോഗസ്ഥർക്ക് സുരക്ഷയൊരുക്കി വൻ പോലീസ് സന്നാഹവും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. ഉദ്യോഗസ്ഥർ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് കുറ്റിയടിക്കാൻ ശ്രമിച്ചത് പ്രതിഷേധക്കാർ ചോദ്യം ചെയ്തു. തുടർന്ന് പ്രതിഷേധിച്ച എം.പി. രാജേഷ് ഉൾപ്പടെയുള്ളവരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. രാജേഷിനെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, മേയർ ടി.ഒ. മോഹനൻ, സതീശൻ പാച്ചേനി എന്നിവരുൾപ്പെടെയുള്ള നേതാക്കൾ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലെത്തിയിരുന്നു. തുടർന്ന് വൈകുന്നേരത്തോടെ ഇരുവരെയും ജാമ്യത്തിൽ വിട്ടയച്ചു.
അശാസ്ത്രീയമായ പദ്ധതിക്കെതിരേ പ്രതിഷേധിക്കണം
അതേസമയം, ജനങ്ങളുടെ എതിർപ്പ് വകവയ്ക്കാതെ മുൻകൂർ അറിയിപ്പോ അനുമതിയോ ഇല്ലാതെ സ്വകാര്യ ഭൂമിയിലടക്കം പോലീസ് ഭീകരത സൃഷ്ടിച്ച് കല്ലിടുന്ന സർക്കാർ നടപടിക്കെതിരേ എല്ലാവരും പ്രതിഷേധിക്കണമെന്ന് കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയസമിതി കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജനതാത്പര്യം സംരക്ഷിക്കേണ്ട സർക്കാർ ജനങ്ങളെ കേൾക്കാതെ അടിച്ചമർത്തൽ നടപടിയുമായി മുന്നോട്ടുപോകുന്നത് അംഗീകരിക്കാനാകില്ലെന്നും അശാസ്ത്രീയമായ സിൽവർ ലൈൻ പദ്ധതിയിൽനിന്ന് സർക്കാർ പിന്തിരിയണമെന്നും ജനകീയസമിതി ആവശ്യപ്പെട്ടു.
ജനങ്ങളുടെ പ്രതിഷേധം : മാര്ട്ടിന് ജോര്‍ജ്
കണ്ണൂർ: കെ-റെയിലിനെതിരേയുള്ള സമരങ്ങളും പ്രതിഷേധങ്ങളും ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ മാത്രം സമരമല്ലെന്നും കേരളത്തിലെ ജനങ്ങളുടെ സമരമാണെന്നും ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ്. പോലീസിനെ ഉപയോഗിച്ചു പ്രതിഷേധങ്ങളെ എതിര്‍ക്കാന്‍ എല്ലാക്കാലവും നടക്കില്ല. ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തി എല്ലാം നേടാമെന്ന ഫാസിസ്റ്റ് മനോഭാവമാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളത്. ഈ പദ്ധതി യാഥാര്‍ഥ്യമാകില്ലെന്നും ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.