പ്രകൃതിക്ഷോഭം മൂലം വിളനാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ വിഹിതമായി പത്തു കോടി രൂപകൂടി അനുവദിച്ചു. തുക നടപ്പു സാന്പത്തിക വർഷം വിതരണം ചെയ്യാൻ കൃഷി ഡയറക്ടർക്ക് അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. പ്രകൃതിക്ഷോഭം മൂലം കൃഷിനാശം സംഭവിച്ച ഇൻഷ്വർ ചെയ്ത വിളകൾക്കുള്ള നഷ്ടപരിഹാരം അനുവദിക്കാനുള്ള നടപടികൾ പുരോഗമിച്ചു വരികയാണ്. നഷ്ടപരിഹാരത്തിനായി കർഷകർ സമർപ്പിച്ച അപേക്ഷകളിൽ തിട്ടപ്പെടുത്തിയ നഷ്ടപരിഹാര തുകയുടെ ആദ്യഘട്ടമാണ് അനുവദിച്ചത്.
ഈ സർക്കാർ അധികാരമെടുത്ത ശേഷം പ്രകൃതിക്ഷോഭം മൂലം മുൻ വർഷങ്ങളിൽ കർഷകർക്ക് വിളനാശം സംഭവിച്ചതിന് നഷ്ടപരിഹാരമായി സംസ്ഥാന സർക്കാർ വിഹിതം 54.94 കോടി രൂപയും കേന്ദ്രസർക്കാർ വിഹിതം കോടി 8.25 രൂപയും അടക്കം 63.19 കോടി രൂപ കർഷകർക്ക് വിതരണം ചെയ്തിരുന്നു. ഇപ്പോൾ അനുവദിച്ച തുക കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ എത്തും.