കളമശ്ശേരി എച്ച്എംടി റോഡിൽ മെഡിക്കൽ കോളേജിനടുത്ത് ഉണ്ടായ തീപിടിത്തത്തെ തുടർന്ന് 51 പേർ ആശുപത്രിയിൽ ചികിത്സ തേടി. എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മെഡിക്കല്‍ കോളേജിനെ സഹായിക്കാന്‍ ആരോഗ്യ വകുപ്പിലെ ഒഫ്ത്താല്‍മോളജി ഡോക്ടര്‍മാരുടേയും സ്‌പെഷ്യല്‍ ഡോക്ടര്‍മാരുടേയും സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്.
നിലവില്‍ആരുംതന്നെഗുരുതരാവസ്ഥയിലില്ലെന്നും മന്ത്രി പറഞ്ഞു. 51 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. പുല്‍തൈലം ഉണ്ടാക്കുന്ന കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. തീയണയ്ക്കാനെത്തിയ ഫയര്‍ഫോഴ്‌സിലേയും കമ്പനിയിലേയും ആള്‍ക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് കെമിക്കല്‍ പരിക്കുകളുണ്ടായത്.
ഇവരുടെ ചികിത്സയ്ക്കായി രണ്ട് പ്രത്യേക വാര്‍ഡുകള്‍ അടിയന്തരമായി സജ്ജമാക്കി. 30 ഓളം അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയിരുന്നു. അഗ്നിബാധയിൽ ആളപായമില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.