തിരുവനന്തപുരം : സംസ്ഥാനത്തെ ഞായറാഴ്ച ലോക്ഡൗൺ സമാന നിയന്ത്രണം പിൻവലിച്ചു. സ്കൂളുകളുടെ പ്രവർത്തനം ഈ മാസം 28 മുതൽ പൂർണതോതിലാകും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. നിയന്ത്രണത്തിനായി പല കാറ്റഗറികളിലായി ജില്ലകളെ തിരിച്ചിരിക്കുന്ന പട്ടിക വ്യത്യാസം ഇല്ലാതെ തുടരും.
കോവിഡ് സംബന്ധിച്ച തരംതിരിവിൽ നിലവിൽ ഒരു ജില്ലയും സി കാറ്റഗറിയിൽ ഇല്ലാത്തതിനാൽ തിയറ്ററുകൾക്കു പ്രവർത്തിക്കാൻ തടസ്സമില്ലെന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായ സി കാറ്റഗറി ജില്ലകളിൽ തിയറ്ററുകൾ അടച്ചിടാനുള്ള സർക്കാർ ഉത്തരവിനെതിരെ തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് നൽകിയ ഹർജിയിലാണ് ഇക്കാര്യം അറിയിച്ചത്. ബാർ ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കും ഇല്ലാത്ത നിയന്ത്രണമാണു തിയറ്ററുകൾക്ക് ഉള്ളതെന്ന് ഹർജിക്കാർ ആരോപിച്ചു. മറുപടി ഉൾപ്പെടുത്തി സർക്കാർ സത്യവാങ്മൂലം നൽകണമെന്ന് കോടതി നിർദേശിച്ചു.