സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രം ആവശ്യപ്പെട്ട വിശദവിവരങ്ങൾ മൂന്നുമാസത്തിനുള്ളിൽ നൽകുമെന്ന് കെ-റെയിൽ. പദ്ധതിക്ക് റെയിവേ ഭൂമി ഉപയോഗിക്കുന്നതിനെപ്പറ്റിയുള്ള വിവരങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ വിശദ റിപ്പോർട്ട് സമർപ്പിക്കാനാണ് തീരുമാനം. സർവേക്കല്ലുകൾ സ്ഥാപിക്കുന്നത് സാമൂഹികാഘാത പഠനത്തിനാണെന്നും കെ-റെയിൽ വിശദീകരിക്കുന്നു.
റെയിൽവേയുടെ സ്ഥലത്ത് കെ-റെയിലിന്റെ സർവേക്കല്ലുകൾ സ്ഥാപിക്കാനാകില്ലെന്നാണ് കേന്ദ്ര നിലപാട്. റെയിൽവേയുടെ എത്ര ഭൂമി പദ്ധതിക്ക് ഉപയോഗിക്കുന്നുവെന്നതു സംബന്ധിച്ച് വിശദീകരണവും ആവശ്യപ്പെട്ടിരുന്നു. പദ്ധതിയുടെ അനുമതിക്കുവേണ്ട നടപടികൾ കൈക്കൊള്ളുന്നതിനിടെയാണ് കേന്ദ്രം വിശദ റിപ്പോർട്ട് ആവശ്യപ്പെട്ടത്. പിന്നാലെ ഭൂമി ഏറ്റെടുക്കലിന് കോടതിയിൽ എതിർപ്പും അറിയിച്ചു.
പദ്ധതിക്ക് ഭൂമി ഇപ്പോൾ ഏറ്റെടുക്കുന്നില്ലെന്നാണ് കെ-റെയിലിന്റെ വിശദീകരണം. അന്തിമാനുമതി ലഭിച്ച ശേഷമേ ഭൂമി ഏറ്റെടുക്കലുണ്ടാവൂ എന്ന് സർക്കാർ നേരത്തേ വ്യക്തമാക്കിയതാണെന്ന് കെ-റെയിൽ എം.ഡി വി. അജിത് കുമാർ പറഞ്ഞു.
കല്ലുകൾ സ്ഥാപിച്ചാലേ ഓരോ വ്യക്തിയുടെയും എത്ര ഭൂമി ഏറ്റെടുക്കേണ്ടിവരുമെന്നതു സംബന്ധിച്ച് വ്യക്തതയുണ്ടാകൂ. വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച അലൈൻമെന്റ് കൊണ്ടുമാത്രം സാമൂഹികാഘാതം കൃത്യമായി കണ്ടെത്താനാകില്ല.
ഈ പഠനം നടത്തുന്നതിനെ ആരും എതിർത്തിട്ടില്ല. പഠനം നടക്കുകയാണെന്ന് റെയിൽവേ മന്ത്രി പാർലമെന്റിലും അറിയിച്ചിട്ടുണ്ട്. അതിനാൽ കല്ലിട്ടാൽ മാത്രമേ പഠനം പൂർത്തിയാക്കാനാകൂവെന്ന നിലപാട് ആവർത്തിക്കുകയാണ് സംസ്ഥാനസർക്കാർ.
സംസ്ഥാനം മുന്നോട്ടുവെക്കുന്ന ഒരു പദ്ധതിക്ക് കേന്ദ്രത്തിന് ഒറ്റയടിക്ക് അനുമതി നിഷേധിക്കാനാവില്ല. രാഷ്ട്രീയ സമ്മർദങ്ങളുടെ ഫലമായി കാലതാമസമുണ്ടായേക്കാം. അതിനാൽ കേന്ദ്രം മുന്നോട്ടുവെക്കുന്ന പദ്ധതികളുമായി യോജിച്ചുപോകുന്നതാണ് സിൽവർ ലൈൻ പദ്ധതിയെന്ന് ബോധ്യപ്പെടുത്തി അനുമതി നേടിയെടുക്കാനാണ് സംസ്ഥാനസർക്കാരിന്റെ ശ്രമം.
ദേശീയ റെയിൽ പ്ലാനിലുള്ള എല്ലാ പദ്ധതികളും 2030-നു മുമ്പ് പൂർത്തിയാക്കുമെന്ന് കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ച സാഹചര്യത്തിൽ സിൽവർ ലൈൻ അനുമതിക്ക് തടസ്സമുണ്ടാകില്ലെന്ന് സംസ്ഥാനസർക്കാർ കരുതുന്നു.
കല്ലിടുന്നത് സാമൂഹികാഘാത പഠനത്തിന്
ഭൂമി ഏറ്റെടുക്കുന്നത് അന്തിമാനുമതിക്കു ശേഷം മാത്രമായതിനാൽ ഉദ്യോഗസ്ഥർ കല്ലിടൽ പ്രവൃത്തിയുമായി ബന്ധപ്പെട്ട ജോലികളാണ് ചെയ്യുന്നത്. സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായാണ് കല്ലിടുന്നത്. കളക്ടർമാരുടെ നേതൃത്വത്തിലാണ് പഠനം നടക്കുന്നത്.