ഇരിട്ടി: ഓസ്ട്രേലിയയിലെ ലാട്രോബ് യൂണിവേഴ്സിറ്റി യിൽ നിന്നും ഗവേഷണ പഠനത്തിനായി തൊണ്ണൂറ്റി രണ്ട് ലക്ഷം രൂപയുടെ സ്കോളർഷിപ് നേടി ഇരിട്ടി വള്ളിത്തോട് സ്വദേശിയായ വിദ്യാർത്ഥി.
വള്ളിത്തോടിലെ ഹോട്ടൽ ജീവനക്കാരനായ ഷാഫി – സൗദ ദമ്പതികളുടെ മകൻ മുഹമ്മദ് റാഷിദ് (26 ) ആണ് ഗവേഷക പഠനത്തിനായി വിദേശസ്കോളർഷിപ്പ് കരസ്ഥമാക്കിയത് . നടുവേദനക്കു വേണ്ടി ഫിസിയോതെറാപ്പി ചികത്സ നടത്തുന്ന രോഗികളുടെ തലച്ചോറിൽ സംഭവിക്കുന്ന മാറ്റങ്ങളെ ഫങ്ങ്ഷണൽ എം ആർ ഐ സ്കാനിംഗിന്റെ സഹായത്തോടു കൂടി ഗവേഷണം നടത്തുന്ന പഠനത്തിനായാണ് റാഷിദിന് സ്കോളർഷിപ് ലഭിച്ചത്. മൂന്ന് വർഷം ദൈർഘ്യമുള്ള ഈ കോഴ്സ് ചെയ്യാനാവശ്യമായ എല്ലാ ചിലവുകൾ വഹിക്കുന്നതോടൊപ്പം നാട്ടിൽനിന്ന് ഓസ്‌ട്രേലിയയിക്കുള്ള യാത്ര ചിലവുകളും ഭക്ഷണവും താമസവും കൂടാതെ മൂന്നു വർഷ കാലത്തേക്ക് സ്‌റ്റൈപ്പന്റും ഈ സ്കോളർഷിപ്പിന്റെ ഭാഗമായി സൗജന്യമായി റാഷിദിന് ലഭിക്കും.
മൈസൂർ ജെ എസ് എസ് കോളേജ് ഓഫ് ഫിസിയോതെറാപ്പിയിൽ നിന്നും ബിരുദം കരസ്ഥമാക്കിയ മുഹമ്മദ് റാഷിദ് തുടർന്ന് രണ്ട് വർഷത്തോളം അതേ സ്ഥാപനത്തിൽ തന്നെ ഗവേഷണ സഹായിയായി ജോലി ചെയ്യുന്നതോടൊപ്പം വ്യത്യസ്തങ്ങളായ ഗവേഷണങ്ങൾ ചെയ്തു വരികയായിരുന്നു. ഇതുവരെ വിവിധ രാജ്യാന്തര ജേർണലുകളിലായി പത്തിൽ പരം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നടുവേദന അനുഭവിക്കുന്ന രോഗികളുടെ മസ്തിഷ്കത്തിലെ പ്രവർത്തനങ്ങളെ കുറിച്ച് പഠിക്കുന്നതിനായി നേരത്തെ രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ നിന്നും ആറു ലക്ഷം രൂപയുടെ റിസർച്ച് ഗ്രാന്റ് ലഭിച്ചിരുന്നു.
ഇത്തരം ഒരു അപൂർവ നേട്ടം കൈവരിക്കാൻ തന്നെ പ്രാപ്തനാക്കിയത് ജെ എസ് എസ് കോളേജ് ഓഫ് ഫിസിയോതെറാപ്പിയിലെ പ്രൊഫസറും പ്രധാനാധ്യാപികയുമായ ഡോ. കവിതാരാജയാണെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ ചെയ്യാൻ പോകുന്ന പി എച്ച്ഡി പ്രോഗ്രാമിന്റെയും ഇന്ത്യൻ സൂപ്പർവൈസർ ഡോ. കവിതാ രാജ തന്നെയാണ്.