2021 നു ശേഷം മൃഗക്ഷേമത്തിനായുള്ള അറിവും അവബോധ പരിപാടികളും നൽകി വരുന്നതിലൂടെ മൃഗങ്ങളോടുള്ള ക്രൂരത തടയാൻ ഒരു പരിധി വരെ കഴിഞ്ഞുവെന്ന് ബഹുമാനപ്പെട്ട മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. തിരുവനന്തപുരം കുടപ്പനാക്കുന്നു ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് ട്രൈയിനിങ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “ജന്തുക്ഷേമ ദ്വൈവാരാചരണം “സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന ജന്തു ക്ഷേമ ബോർഡ് രൂപീകരിച്ചതിനു ശേഷം മൃഗക്ഷേമ പ്രവർത്തനങ്ങൾ കാര്യക്ഷമമായ രീതിയിൽ മുന്നോട്ട് പോകുന്നതും മൃഗങ്ങളോടുള്ള ക്രൂരത തടയാൻ സഹായിച്ചുവെന്നും മന്ത്രി ഓർമിപ്പിച്ചു.
ജില്ലാകലക്ടർമാരുടെ അധ്യക്ഷതയിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ മാത്രമേ മൃഗക്ഷേമം അതിന്റെ പൂർണതയിൽ എത്തിക്കാനാകൂ എന്ന് കേരളസ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ പ്രസിഡന്റും ജന്തുക്ഷേമ ബോർഡ് അംഗവുമായ ഡോ.വി. എം. ഹാരിസ് പറഞ്ഞു.
കുട്ടികളെ കൂടി പക്ഷിമൃഗാദികളുടെ ലോകത്തേക്ക് കൊണ്ട് വന്നാലേ ഭാവിയിൽ മൃഗങ്ങളോടുള്ള ക്രൂരത തടയൽ കാര്യക്ഷമമാക്കാൻ കഴിയൂവെന്ന് ജന്തുക്ഷേമ ബോർഡ് അംഗം മരിയ ജേക്കബ് പറഞ്ഞു.
പരിപാടിയിൽ ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ. ടി. എം ബീനാ ബീവി, ഡോ. ഹരികൃഷ്ണകുമാർ ജി. ആർ, ഡോ. നന്ദകുമാർ. എസ് എന്നിവർ പങ്കെടുത്തു.