രാജ്യത്തുനിന്നുള്ള മുടി കയറ്റുമതിക്കു നിയന്ത്രണമേർപ്പെടുത്തി കേന്ദ്ര സർക്കാർ. വാണിജ്യ മന്ത്രാലയത്തിനു കീഴിലുളള ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡി(ഡിജിഎഫ്ടി) ന്റെ അനുമതിയോടെയേ ഇനി മുടി കയറ്റുമതി നടത്താവൂ എന്നു കേന്ദ്രസർക്കാർ ഉത്തരവിറക്കി. നിയന്ത്രണങ്ങളുടെ അഭാവം കള്ളക്കടത്തിനു കാരണമാകുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണു നടപടി.
ഇന്ത്യക്കു പുറമേ ചൈന, കംബോഡിയ, വിയറ്റ്നാം, മ്യാൻമർ തുടങ്ങിയ രാജ്യങ്ങളിൽനിന്നും മുടി കയറ്റുമതി ചെയ്യുന്നുണ്ട്. വിഗ് നിർമാണത്തിനും മറ്റ് സൗന്ദര്യവർധക ഉപകരണ നിർമാണത്തിനുമാണു കയറ്റുമതി ചെയ്യപ്പെടുന്ന മുടി കൂടുതലായും ഉപയോഗിക്കുന്നത്. നടപ്പു സാന്പത്തിക വർഷം ഏപ്രിൽ- നവംബർ കാലയളവിൽ ഇന്ത്യയിൽനിന്ന് 14.4 കോടി ഡോളറിന്റെ മുടി കയറ്റുമതി നടന്നു.