നിലവിലുള്ള നിയന്ത്രണങ്ങൾക്ക് പുറമെയാണ് പുതിയ നിയന്ത്രണം. നിലവിൽ ചുരംപാത വഴി കർണാടകയിലേക്ക് പ്രവേശിക്കണമെങ്കിൽ 72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ. കോവിഡില്ലാ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ചരക്കുവാഹനങ്ങൾക്ക് 14 ദിവസത്തിനുള്ളിലെടുത്ത സർട്ടിഫിക്കറ്റും വേണം.
കർഫ്യൂ പ്രഖ്യാപിച്ച കാര്യമറിയാതെ ഒട്ടേറെ യാത്രക്കാരാണ് ചുരംപാത വഴി കർണാടകയിലേക്ക് പോകാനെത്തിയത്. മാക്കൂട്ടം ചെക്പോസ്റ്റിൽ ബാരിക്കേട് സ്ഥാപിച്ച് വാഹനങ്ങളെയും യാത്രക്കാരെയും തടഞ്ഞു. ആർ.ടി.പി.സി.ആർ. ഉള്ളവർക്കും പ്രവേശനാനുമതി നൽകിയില്ല. ബെംഗളൂരുവിൽനിന്ന് ശനിയാഴ്ചത്തെ വിമാനടിക്കറ്റ് ഉള്ളവരെ മാത്രമേ കടത്തിവിട്ടുള്ളൂ. മരണവീടുകളിൽ പോകേണ്ടവർക്ക് പ്രദേശത്തെ ജനപ്രതിനിധികളുടെ കത്തും മരിച്ചയാളുടെ വിവരങ്ങളും വിവാഹവീടുകളിലേക്ക് പോകേണ്ടവർക്ക് ജനപ്രതിനിധിയുടെ കത്തും വിവാഹക്ഷണക്കത്തും എല്ലാം ഹാജരാക്കിയാൽ മാത്രമേ പ്രവേശനം നൽകിയുള്ളൂ. ആസ്പത്രി ആവശ്യങ്ങൾക്ക് പോകേണ്ടവർക്ക് ഡോക്ടറുടെ കുറിപ്പും നിർബന്ധമാണ്. ഹുൻസൂരിൽനിന്ന് മട്ടന്നൂരിലെ മരണവീട്ടിലെത്തിയ രണ്ട് കുടുംബത്തിലെ 12 അംഗസംഘം ചെക്പോസ്റ്റിൽ കുടുങ്ങി.