ഇരിട്ടി: കോവിഡ് മൂന്നാം തരംഗ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കര്‍ണാടകത്തില്‍ ഏര്‍പ്പെടുത്തിയ വാരാന്ത്യ കര്‍ഫ്യു മൂലം മാക്കൂട്ടം- ചുരം പാത വഴിയുള്ള യാത്രക്കാര്‍ ദുരിതത്തിലായി. വെള്ളിയാഴ്ച രാത്രി പത്തോടെയാണ് കര്‍ഫ്യു നിലവില്‍ വന്നത്. അവശ്യ സര്‍വീസും അടിയന്തര യാത്രകളും ഒഴികെയുള്ള സഞ്ചാരങ്ങള്‍ പൂര്‍ണമായും തടഞ്ഞു. കര്‍ഫ്യു നാളെ പുലര്‍ച്ചെ അഞ്ചു വരെയാണ്.
നിലവിലുള്ള നിയന്ത്രണങ്ങള്‍ക്ക് പുറമെയാണ് പുതിയ നിയന്ത്രണം. നിലവില്‍ ചുരംപാത വഴി കര്‍ണാടകയിലേക്ക് പ്രവേശിക്കണമെങ്കില്‍ വ്യക്തികള്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ചരക്ക് വാഹനങ്ങള്‍ക്ക് 14 ദിവസത്തിനുള്ളില്‍ എടുത്ത സര്‍ട്ടിഫിക്കറ്റും വേണം.
കര്‍ഫ്യു പ്രഖ്യാപിച്ച കാര്യമറിയാതെ നിരവധി യാത്രക്കാരാണ് ചുരം പാത വഴി കര്‍ണാടകയിലേക്ക് പോകാന്‍ എത്തിയത്. മാക്കൂട്ടം ചെക്ക് പോസ്റ്റില്‍ ബാരിക്കേഡ് സ്ഥാപിച്ച് വാഹനങ്ങളേയും യാത്രക്കാരേയും തടഞ്ഞു. ഇതിനായി വീരാജ്പേട്ട എസ്ഐയുടെ നേതൃത്വത്തില്‍ അഞ്ചു പോലീസുകാരേയും മൂന്ന് ഹോംഗാർഡിനേയും നിയോഗിച്ചിരുന്നു. ആര്‍ടിപിസിആര്‍ ഉള്ളവര്‍ക്കും പ്രവേശനാനുമതി നല്‍കിയില്ല.
ബംഗളുരൂ വിമാനത്താവളത്തില്‍ എത്തേണ്ടവര്‍ക്ക് ശനിയാഴ്ചത്തെ വിമാന ടിക്കറ്റ് ഉള്ളവരെ വരെ മാത്രമെ കടത്തിവിട്ടുള്ളൂ. മരണവീടുകളിലും വിവാഹ വീടുകളിലും പോകേണ്ടവര്‍ക്ക് പ്രദേശത്തെ ജനപ്രതിനിധികളുടെ കത്തും മരിച്ചയാളുടെ വിവരങ്ങളും വിവാഹക്കത്തും ഹാജരാക്കിയാല്‍ മാത്രമെ കടത്തി വിടുന്നുള്ളൂ. ആശുപത്രി ആവശ്യങ്ങള്‍ക്ക് പോകേണ്ടവര്‍ക്ക് ഡോക്ടറുടെ കുറിപ്പും നിര്‍ബന്ധമാണ്.
മണിക്കൂറുകളോളം കാത്തുനിന്നിട്ടും അനുകൂലമായ നിലപാട് ഉണ്ടാകാത്തതിനാല്‍ പലരും തിരിച്ചുപോയി. 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര് ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തിയവര്‍ക്ക് ഇത് വലിയ തിരിച്ചടിയായി.