കൊട്ടിയൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി (ഹസൻകോയ വിഭാഗം) കൊട്ടിയൂർ യൂണിറ്റിലെ അധികാരത്തർക്കം പഞ്ചായത്ത് ഭരണത്തെയും ബാധിച്ചേക്കുമെന്ന് സൂചന. രാഷ്ട്രീയ പാർട്ടികൾ ഇരുചേരികൾക്കൊപ്പം നിലകൊണ്ടതോടെയാണ് വ്യാപാരി പ്രശ്നം പഞ്ചായത്ത് ഭരണത്തെ ബാധിക്കുന്ന തലത്തിലേക്ക് നീങ്ങിയത്. കഴിഞ്ഞ മാസമാണ് വ്യാപാരി വ്യവസായി ഏകോപന സമതി (ഹസൻ കോയ വിഭാഗം) കൊട്ടിയൂർ യൂണിറ്റിലെ തെരഞ്ഞെടുപ്പ് നടക്കുകയും നിലവിലെ ഭരണസമിതി തോൽക്കുകയും ചെയ്തത്. വിജയിച്ച പക്ഷത്തിന് ബിൽഡിംഗുകൾ കൈമാറാൻ മറുപക്ഷം തയാറാകാതിരുന്നതാണ് പ്രശ്നങ്ങൾക്ക് തുടക്കം.
ഒരു പക്ഷത്തെ സിപിഎമ്മും മറുപക്ഷത്തെ കേരള കോൺഗ്രസ്-എമ്മും അനുകൂലിച്ചു. നിലവിലെ പഞ്ചായത്ത് ഭരണസമിതിയിൽ കോൺഗ്രസും സിപിഎമ്മും തുല്യത പാലിക്കുന്നതിനാൽ എൽഡിഎഫിലെ ഘടകകക്ഷിയായ കേരള കോൺഗ്രസ് -എം മെമ്പർ രാജിവച്ചാൽ ഭരണം കോൺഗ്രസ് പക്ഷത്തെത്തും. നിലവിൽ നറുക്കെടുപ്പിൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കോൺഗ്രസിനാണെങ്കിലും വൈസ് പ്രസിഡന്റുൾപ്പെടെയുള്ള മറ്റ് സ്ഥാനങ്ങളെല്ലാം സിപിഎമ്മിനാണ്.
വ്യാപാരി സംഘടനയിലെ കേരള കോൺഗ്രസ് പക്ഷം രാജി സമ്മർദ്ദം ജില്ല കമ്മിറ്റിക്ക് നൽകിക്കഴിഞ്ഞു. ഇരുപക്ഷവുമായി കേളകം പോലീസ് നടത്തിയ ചർച്ചയിൽ ധാരണയാകാത്തതിനെ തുടർന്ന് രണ്ട് ദിവസത്തേക്ക് വ്യാപാരഭവൻ പൂട്ടിയിടാനും അതിനുശേഷം രേഖകൾ പരിശോധിച്ച് തുടർനടപടി സ്വീകരിക്കാനും തീരുമാനിച്ചു.