വടക്കൻ ജില്ലകളിൽ വിലയിടിഞ്ഞതിനാൽ ജനുവരി അഞ്ചുമുതൽ കർഷകരിൽനിന്ന് പച്ചത്തേങ്ങ സംഭരിക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ് അറിയിച്ചു. നാളികേര വിലയിടിവിന്റെ സാഹചര്യം വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
സംസ്ഥാനത്ത് പച്ചത്തേങ്ങയ്ക്ക് കിലോക്ക് 32 രൂപ നേരത്തെ നിശ്ചയിച്ചതാണ്. നാഫെഡ് മുഖേനയുള്ള സംഭരണം ദ്രുതഗതിയിലാക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും. കേരഫെഡ്, നാളികേര വികസന കോർപറേഷൻ, കേരഗ്രാമം പദ്ധതി പ്രകാരം രൂപീകരിച്ച പഞ്ചായത്തുതല സമിതികൾ, സഹകരണസംഘങ്ങൾ തുടങ്ങിയവയെ സജ്ജമാക്കി സംഭരണം വേഗത്തിലാക്കാൻ കൃഷി ഡയറക്ടറെ യോഗം ചുമതലപ്പെടുത്തി.
മന്ത്രി പി പ്രസാദ് അധ്യക്ഷനായി. കാർഷികോൽപ്പാദന കമീഷണർ ടിങ്കു ബിസ്വാൾ, കൃഷി വകുപ്പ് ഡയറക്ടർ ടി വി സുഭാഷ്, കാർഷിക വിലനിർണയ ബോർഡ് ചെയർമാൻ പി രാജശേഖരൻ, കൃഷി അഡീഷണൽ ഡയറക്ടർ അനില മാത്യു, കേരഫെഡ് എംഡി ആർ അശോക്, നാഫെഡ്, നാളികേര വികസന കോർപറേഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.