കാട്ടാന ശല്യത്തിനെതിരേ കേരളത്തിൽ ആദ്യമായി ഒരു ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സൗരോർജ തൂക്കുവേലി (ഹാംഗിംഗ് സോളാർ ഫെൻസിംഗ്) നിർമാണത്തിനുള്ള പ്രാരംഭഘട്ട പ്രവൃത്തികൾക്ക് തുടക്കമായി. പയ്യാവൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ കർണാടക വനാതിർത്തിയോടു ചേർന്ന പ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽ കാട്ടാനകൾ കൂട്ടമായെത്തി കാർഷിക വിളകൾ നശിപ്പിക്കുന്നത് തടയാൻ ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളുടെയും കൂടി സാമ്പത്തിക സഹായത്തോടെ രൂപംനൽകിയ പദ്ധതിയാണിത്.
നാട്ടുകാരുടെ നേതൃത്വത്തിൽ 25 കേന്ദ്രങ്ങളിൽ വിവിധ ഗ്രൂപ്പുകളായി 700 ഓളം പേർ പങ്കെടുത്ത് ശാന്തിനഗറിലെ ആനപ്പാറ മുതൽ വഞ്ചിയം വരെ കർണാടകയുമായി അതിർത്തി പങ്കിടുന്ന 16 കിലോമീറ്റർ ദൂരത്തെ കാട് തെളിക്കൽ പ്രവൃത്തിയാണ് പൂർത്തിയാക്കിയത്. അതത് പ്രദേശത്തെ നാട്ടുകാരുടെ നേതൃത്വത്തിൽ 20 മുതൽ 30 പേരുള്ള ഗ്രൂപ്പുകളായി തിരിഞ്ഞാണ് പ്രവൃത്തി നടത്തിയത്. ഒരാഴ്ച മുമ്പ് തന്നെ ഓരോ ഗ്രൂപ്പും കാട് തെളിക്കേണ്ട ദൂരം അളന്നു തിട്ടപ്പെടുത്തി റിബൺ കെട്ടി മാർക്ക് ചെയ്തിരുന്നു. ഇതുപ്രകാരമാണ് കാട് തെളിച്ചത്. 55 ലക്ഷം രൂപ ചെലവിലാണ് തൂക്കുവേലി നിർമിക്കുന്നത്. ജില്ലാ പഞ്ചായത്തും പയ്യാവൂർ പഞ്ചായത്തും 25 ലക്ഷം രൂപ വീതവും ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അഞ്ചു ലക്ഷം രൂപയുമാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഒരുങ്ങുന്ന സംസ്ഥാനത്തെ ആദ്യത്തെ തൂക്കുവേലിയാണിത്. മാർച്ച് 31 ന് മുമ്പ് തൂക്കുവേലിയുടെ നിർമാണം പൂർത്തിയാക്കാനാണ് അധികൃതരുടെ ശ്രമം.
15 അടി ഉയരമുള്ള ഇരുമ്പ് പൈപ്പുകൾ ഉപയോഗിച്ച് 10 മീറ്റർ ഇടവിട്ട് സ്ഥാപിക്കുന്ന തൂണുകളിൽ രണ്ട് ലൈനുകളിലായി വൈദ്യുതി പ്രവഹിക്കുന്ന കമ്പികൾ നിശ്ചിത അകലത്തിൽ താഴേക്ക് തൂക്കിയിട്ടാണ് തൂക്കുവേലികൾ ഒരുക്കുന്നത്. അയൽസംസ്ഥാനങ്ങളിൽ സ്വകാര്യ സംരംഭങ്ങളിലടക്കം ഇത്തരത്തിൽ നിർമിച്ചിട്ടുള്ള തൂക്കുവേലികൾ കാട്ടാനകളെ പ്രതിരോധിക്കുന്നതിൽ വിജയം കണ്ടതാണ് പയ്യാവൂരിലും വേലി നിർമിക്കാൻ പ്രചോദനമായത്. സൗരോർജവേലി നിർമാണം പൂർത്തിയാകുന്നതോടെ കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യമൃഗശല്യം പൂർണമായും തടയാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
പദ്ധതിയുടെ ആദ്യഘട്ടമായി മൂന്നു മീറ്റർ വീതിയിൽ കാട് വെട്ടിത്തെളിക്കുന്ന പ്രവൃത്തി കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ ആമുഖ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ജനകീയ കമ്മിറ്റി രക്ഷാധികാരി ഫാ.ജോസഫ് ചാത്തനാട്ട്, കൺവീനർ ടി.എം.ജോഷി, വാർഡ് മെംബർ ഷീന ജോണി എന്നിവർ പ്രസംഗിച്ചു.
പഞ്ചായത്തിന്റെ അതിർത്തി വാർഡുകളിൽ ഉൾപ്പെടുന്ന ശാന്തിനഗർ, കാഞ്ഞിരക്കൊല്ലി, പാടാംകവല, ചന്ദനക്കാംപാറ, ആടാംപാറ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് രൂപം നൽകിയ ജനകീയ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രദേശവാസികൾ ഒത്തുചേർന്നാണ് കാട് തെളിക്കൽ പണി നടത്തിയത്. ശാന്തിനഗറിൽ ഫാ.തോമസ് തയ്യിൽ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെംബർ ജിൽസൺ കണികത്തോട്ടം, ഫാ.മാത്യു ചാക്യാരകത്ത് എന്നിവർ നേതൃത്വം നൽകി. കാഞ്ഞിരക്കൊല്ലി, മതിലേരിത്തട്ട് പ്രദേശങ്ങളിൽ നടന്ന കാട് തെളിക്കലിന് ഫാ.അലക്സ് നിരപ്പേൽ, ടി.കെ.രാജേന്ദ്രൻ, സജന ഞവരക്കാട്ട് എന്നിവരും ആടാംപാറ ഭാഗത്ത് നടത്തിയ പ്രവൃത്തിക്ക് ഫാ.ജോസഫ് ചാത്തനാട്ട്, ഷീന ജോണി, ടി.എം.ജോഷി എന്നിവരും നേതൃത്വം നൽകി.