കെ.എസ്.ആർ.ടി.സി ശമ്പള വിതരണം ഡിസംബർ 20 മുതൽ ആരംഭിക്കുമെന്ന് സി.എം.ഡി അറിയിച്ചു. ജീവനക്കാരുടെ ബഹിഷ്കരണ സമരം കാരണം പ്രതിദിന വരുമാനത്തിൽ മൂന്നരക്കോടി രൂപയുടെ നഷ്ട്ടം സംഭവിച്ചു. കൊവിഡിന് ശേഷമുള്ള റെക്കോർഡ് വരുമാനമാണ് കഴിഞ്ഞ തിങ്കളാഴ്ച കെ.എസ്.ആർ.ടി.സിക്ക് ലഭിച്ച 5.79 കോടി രൂപയെന്ന് സി.എം.ഡി അറിയിച്ചു.
വെള്ളിയാഴ്ചയും നല്ല വരുമാനം ലഭിക്കേണ്ടതായിരുന്നു. എന്നാൽ അത് 4.83 കോടിയായി കുറഞ്ഞു. ഈ സാഹചര്യത്തിൽ ഡ്യൂട്ടി ബഹിഷ്കരണം നടത്തിയാൽ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കും. ക്രിസ്തുമസ് അവധി ഉൾപ്പെടെ പരിഗണിച്ച് യാത്രക്കാർ കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കുന്നതിനാൽ ജീവനക്കാർ ജോലി ബഹിഷ്കരിച്ച് സർവീസ് മുടക്കരുതെന്നും സി.എം.ഡി അഭ്യർത്ഥിച്ചു.
ജീവനക്കാരുടെ ബഹിഷ്കരണം കാരണം സർവീസ് മുടങ്ങുന്നത് കൊണ്ട് കെ.എസ്.ആർ.ടി.സിയെ ജനങ്ങളിൽ നിന്നും അകറ്റുന്നു. തിങ്കളാഴ്ച ശമ്പളം വിതരണം ചെയ്യുമെന്നുള്ള ഉറപ്പിൽ നിലവിൽ ഡ്യൂട്ടി ബഹിഷ്കരിക്കുന്ന സംഘടനകൾ അതിൽ നിന്നും പിന്മാറണമെന്നും സി.എം.ഡി അഭ്യർത്ഥിച്ചു.