സപ്ലൈകോ ഔട്ട്‌ലെറ്റുകൾ കാലിയായിട്ട് മാസം രണ്ടായി. പ്രധാന വ്യാപാര കേന്ദ്രങ്ങളിലുള്ള സപ്ലൈകോ സൂപ്പർമാർക്കറ്റുകളും ഗ്രാമങ്ങളിലടക്കം പ്രവർത്തിക്കുന്ന മാവേലിസ്റ്റോറുകളും നിത്യോപയോഗസാധനങ്ങളില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്.
സബ്സിഡിയിനങ്ങളും സബ്സിഡിയേതര ഇനങ്ങളുമായുള്ള ഭക്ഷ്യോത്പന്നങ്ങൾ ഇവിടെ ഇല്ലാതായതോടെ വിറ്റുവരവും കുത്തനെ ഇടിഞ്ഞു. പൊതുവിപണിയിൽ വിലക്കയറ്റം രൂക്ഷമായിരിക്കെ സപ്ലൈകോയും നോക്കികുത്തിയായതോടെ ജനങ്ങൾ ദുരിതത്തിലായി.
പൊതുവിപണിയെക്കാൾ ശരാശരി 50 ശതമാനത്തോളം വിലക്കുറവിലാണ് അവശ്യ ഉത്‌പന്നങ്ങൾ സപ്ലൈകോ വഴി വിതരണം ചെയ്യുന്നത്. 35-ഓളം ഭക്ഷ്യോത്‌പന്ന ഇനങ്ങളും പൊതുവിപണിയിലും കുറഞ്ഞ വിലയിൽ സപ്ലൈകോ നൽകിയിരുന്നു. വിവിധയിനം അരി, ചെറുപയർ, ഉഴുന്ന്, കടല, തുവരപ്പരിപ്പ്, വെളിച്ചെണ്ണ, വൻപയറ്, മുളക് തുടങ്ങിയ നിത്യോപയോഗസാധനങ്ങൾ ഇവിടെ പേരിനുപോലും എത്തുന്നില്ല. ജില്ലയിൽ 150-ഓളം സപ്ലൈകോ ഔട്ട്‌ലറ്റുകൾ സാധാരണക്കാർക്ക് ആശ്വാസമെന്നോണം നിലവിലുണ്ട്.