പുനരുപയോഗിക്കാൻ കഴിയുന്നതും പ്രകൃതിസൗഹൃദവുമായ സാനിറ്ററി നാപ്കിൻ നിർമിക്കാനുള്ള പദ്ധതിയുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത്. ഇതിന്റെ നിർമാണവുമായി ബന്ധപ്പെട്ട സാങ്കേതിക സഹായത്തിന് ‘നിഫ്റ്റ്’ (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി)മായി. ധാരണയുണ്ടാക്കിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി. ദിവ്യ പറഞ്ഞു.
ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്ത 30 സ്ത്രീകൾക്ക് മാങ്ങാട്ടുപറമ്പിലെ ‘നിഫ്റ്റ്’ ആസ്ഥാനത്ത് പരിശീലനം നൽകും. ഉത്പന്നം പുതിയ ബ്രാൻഡ് പേരിൽ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ജില്ലയിലെ 15 അപ്പാരൽ പാർക്കിൽ ഇവ നിർമിക്കും. ഇതിനുപുറമേ, കുടുബശ്രീ യൂണിറ്റുകളെയും നിർമാണ കേന്ദ്രങ്ങളാക്കും. അവർ മുഖേന വിൽപ്പനയ്ക്കും സംവിധാനമൊരുക്കും. വിദ്യാർഥിനികൾക്ക് സൗജന്യ നിരക്കിൽ ഇവ ലഭ്യമാക്കും.
കടകളിൽനിന്ന് ലഭിക്കുന്നതും ബഹുരാഷ്ട്ര കമ്പനികൾ നിർമിക്കുന്നതുമായ നാപ്കിനുകൾ തുടർച്ചയായി ഉപയോഗിക്കുന്നത് മൂത്രാശയരോഗങ്ങൾക്കും അണുബാധയ്ക്കും കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.
അതിൽ ഉപയോഗിക്കുന്ന രാസവസ്തുക്കളാണ് കാരണം. ഇതിനുപുറമേ, ഇവ ഉപയോഗിച്ചതിനുശേഷം അലക്ഷ്യമായി ടോയ്‌ലറ്റിലും മറ്റും നിക്ഷേപിക്കുന്നതിനാൽ പൈപ്പുകൾ ബ്ലോക്കാകുന്നതും പതിവാണ്.