മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നു മുന്നറിയിപ്പില്ലാതെ അർധരാത്രിയിൽ വെള്ളം തുറന്നുവിടുന്നതിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക്. തമിഴ്നാടിന്റെ ഏകപക്ഷീയ നടപടി തടയണമെന്നാവശ്യപ്പെട്ടും ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ അഭ്യർഥിച്ചുമാണ് ഇന്നു പ്രത്യേക ഹർജി നൽകുന്നതെന്നു ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ട്വിറ്ററിൽ കുറിച്ചു. ജാഗ്രത പുലർത്തണമെന്നു തമിഴ്നാടിനോടു നിർദേശിക്കണമെന്നും കോടതിയോട് അഭ്യർഥിക്കും. സുപ്രീം കോടതി നിയോഗിച്ച മേൽനോട്ട സമിതിയെയും വിവരം അറിയിക്കും. കേരള മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ജലവിഭവ മന്ത്രിയും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അർധരാത്രി വെള്ളമൊഴുക്കുന്നതു തമിഴ്നാട് തുടരുന്ന സാഹചര്യത്തിലാണു സുപ്രീംകോടതിയെ സമീപിക്കുന്നത്. തമിഴ്നാടിന്റെ നടപടി ധിക്കാരപരമാണെന്നു മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി റോഷി ഇന്നലെ ചർച്ച നടത്തി. അതിനു ശേഷമാണ് ഹർജി നൽകാൻ തീരുമാനിച്ചത്. മുല്ലപ്പെരിയാർ കേസ് ഈ മാസം 10 നാണ് കോടതി പരിഗണിക്കുക. തമിഴ്നാട് നേരത്തേ കോടതിയിൽ ഉന്നയിച്ച വാദങ്ങൾക്കുള്ള മറുപടി സത്യവാങ്മൂലത്തിൽ ഈ വിഷയവും ഉൾപ്പെടുത്തും. കഴിഞ്ഞ മാസം അവസാനം മുതലാണ് അർധരാത്രിയിൽ സ്പിൽവേ ഷട്ടറുകളിലൂടെ പെരിയാറിലേക്കു തമിഴ്നാട് വെള്ളമൊഴുക്കാൻ തുടങ്ങിയത്. പെരിയാർ തീരത്തുള്ളവർക്ക് ഇതുമൂലമുണ്ടായ ദുരിതം സുപ്രീം കോടതിയെ അറിയിക്കും.