തുടർച്ചയായി ഒമ്പതാംതവണയും നിരക്കുകളിൽ മാറ്റംവരുത്താതെ ആർബിഐ. റിപ്പോ നിരക്ക്, റിവേഴ്‌സ് റിപ്പോ നിരക്ക് എന്നിവ യഥാക്രമം നാല് ശതമാനവും 3.35ശതമാനവുമായി തുടരും. ഉൾക്കൊള്ളാവുന്നത്(അക്കൊമഡേറ്റീവ്)നയംതന്നെ തുടരാനാണ് തീരുമാനം.
വിലക്കയറ്റ ഭീഷണി നിലനിൽക്കെ ഇത്തവണമുതൽ നിരക്കുകൾ സാധാരണ നിലയിലേയ്ക്ക് കൊണ്ടുവരാനുള്ള ശ്രമം ആർബിഐയുടെ ഭാഗത്തുനിന്നുണ്ടാകുമെന്ന സൂചനകളുണ്ടായിരുന്നു. നടപ്പ് സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ ഉയർന്ന വളർച്ച(8.4ശതമാനം)രേഖപ്പെടുത്തിയതും മറ്റ് സാമ്പത്തിക സൂചകങ്ങൾ അനുകൂലമായതും അതിന് അടിവരയിട്ടു.
ഒമിക്രോൺ വകഭേദം വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചേക്കാമെന്ന ആശങ്ക നിലനിൽക്കെയാണ് ഇത്തവണ മോണിറ്ററി സമതി യോഗം ചേർന്നത്.
അടുത്ത കലണ്ടർവർഷത്തിൽ രണ്ടാംപാദത്തിലും നാലാം പാദത്തിലും റിപ്പോ നിരക്ക് 25ശതമാനം കൂട്ടിയേക്കുമെന്നാണ് വിലയിരുത്തൽ. അതോടെ 2022 സാമ്പത്തികവർഷം അവസാനത്തോടെ നിരക്ക് 4.50ശതമാനമാകും. റിവേഴ്‌സ് റിപ്പോ നിരക്കിലും സമാനമായ വർധന പ്രതീക്ഷിക്കാം. അതോടെ അടുത്തവർഷം മധ്യത്തോടെ വായ്പാ-നിക്ഷേപ പലിശകൾ വർധിക്കും.