കോൺഗ്രസിൽ രണ്ടു പക്ഷങ്ങൾ നേർക്കുനേർ മത്സരിക്കുന്ന ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണ സമിതിയിലുള്ള തെരഞ്ഞെടുപ്പ് മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്കൂളിൽ നാളെ നടക്കും. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് സ്കൂൾ പരിസരത്തും മമ്പറം ടൗണിലും കനത്ത പോലീസ് കാവൽ ഏർപ്പെടുത്തും. ആശുപത്രിയുടെ ഇരുവരെയുള്ള ചരിത്രത്തിൽ നടക്കുന്ന ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പാണ് നാളെ നടക്കുന്നത്.
രാവിലെ പത്തിന് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകുന്നേരം നാലിന് അവസാനിക്കും. നാലിനുശേഷവും വോട്ടർമാരുടെ ക്യൂ ഉണ്ടെങ്കിൽ പ്രത്യേകം പാസ് നൽകിയ ശേഷം വോട്ടെടുപ്പ് തുടരും. ആറ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. 38 ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലിക്കായി നിയമിച്ചിട്ടുള്ളത്.
തെരഞ്ഞെടുപ്പ് ഫലം യു.ഡി.എഫ് പാനലിന് അനുകൂലമായാൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പാർട്ടിയിൽ കൂടുതൽ ശക്തനായി മാറും. മമ്പറം ദിവാകരന്റെ പാനലാണ് വിജയം നേടുന്നതെങ്കിൽ കോൺഗ്രസിലെ സുധാകര വിരുദ്ധർ ഊർജിതമായി രംഗത്തിറങ്ങും.