രാജ്യത്തെ എല്ലാ വലിയ അണക്കെട്ടുകളുടെയും നിയന്ത്രണാധികാരം കേന്ദ്രസർക്കാരിൽ നിക്ഷിപ്‌തമാക്കാൻ വഴിയൊരുക്കുന്ന ഡാം സുരക്ഷാ ബിൽ രാജ്യസഭ പാസാക്കി. ഭരണഘടനാവിരുദ്ധവും സംസ്ഥാനങ്ങളുടെ അധികാരങ്ങളിൽ കടന്നുകയറുന്നതുമായ ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സർക്കാർ തള്ളി. ഈ ബിൽ ലോക്‌സഭ 2019 ആഗസ്തിൽ പാസാക്കിയിരുന്നു. രാഷ്ട്രപതി ഒപ്പിടുന്നതോടെ നിയമമാകും.
15 മീറ്ററിൽ കൂടുതൽ ഉയരമുള്ള അണക്കെട്ടുകളും ഉയരം 10 മീറ്ററിനും 15നും ഇടയിലാണെങ്കിലും ദശലക്ഷം ക്യുബിക് മീറ്റർ സംഭരണശേഷിയുള്ളതും
പ്രത്യേക ഘടനയുള്ളതും ബില്ലിന്റെ പരിധിയിൽവരും. അണക്കെട്ടുകളുടെ നിരീക്ഷണം, പരിശോധന, പ്രവർത്തനം, പരിപാലനം എന്നിവയിൽ കേന്ദ്രത്തിന് ഇടപെടാം. ഏതെങ്കിലും സംസ്ഥാനത്തുമാത്രം ഒഴുകുന്ന നദികളിൽ നിർമിച്ചവയും അന്തർസംസ്ഥാന നദികളിലെ അണക്കെട്ടുകളും ബില്ലിന്റെ പരിധിയിലാണ്. ദേശീയ ഡാം സുരക്ഷാ അതോറിറ്റി, ദേശീയ ഡാം സുരക്ഷാ കമ്മിറ്റി, സംസ്ഥാന ഡാം സുരക്ഷാ കമ്മിറ്റികൾ എന്നിവ രൂപീകരിക്കാൻ ബില്ലിൽ വ്യവസ്ഥയുണ്ട്. എന്നാൽ, ഇവയുടെ പ്രധാന പ്രവർത്തന വ്യവസ്ഥകൾ കേന്ദ്രത്തിന് വിജ്ഞാപനം വഴി ഭേദഗതി ചെയ്യാം. ഇതിനായി പാർലമെന്റിൽ ബിൽ പാസാക്കേണ്ടതില്ല. രാജ്യത്ത് 5745 വലിയ അണക്കെട്ടാണുള്ളത്. ഇതിൽ 5675 എണ്ണവും നിലവിൽ സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ –-2394.