കാലംതെറ്റി പെയ്ത കനത്ത മഴയിൽ സംസ്ഥാനത്തു കൃഷിമേഖല തകർന്നടിഞ്ഞു. ജനുവരി മുതൽ ഈ മാസം 28 വരെ 9210 കോടിയുടെ കൃഷിനാശമാണു കണക്കാക്കുന്നത്. അതിൽ 746 കോടിയുടെ നാശവും സംഭവിച്ചത് ഒക്ടോബർ 1 മുതൽ ഇന്നലെ വരെയാണ്.
കാലാവസ്ഥ വ്യതിയാനം കേരളത്തിലെ കൃഷി കലണ്ടറിന്റെ താളം തെറ്റിച്ചിരിക്കുകയാണ്. ഉൽപാദനത്തിൽ 20% വരെ കുറവാണ് കൃഷിവിദഗ്ധർ കണക്കാക്കുന്നത്. ശീതകാല പച്ചക്കറിക്കൃഷിയിറക്കിയവർക്കും മഴ തിരിച്ചടിയായി. നെൽക്കൃഷിയെയും ബാധിക്കും. ഈ വർഷം ഇതുവരെ 1,90,084.78 ഹെക്ടറിൽ കൃഷിനാശമുണ്ടായെന്നാണു കൃഷി വകുപ്പിന്റെ കണക്ക്. ആലപ്പുഴയിലാണ് ഏറ്റവുമധികം നാശം – 42,716.11 ഹെക്ടർ. സംസ്ഥാനത്ത് 6,48,549 കർഷകരുടെ കൃഷി നശിച്ചു. മരച്ചീനി, നെല്ല്, പച്ചക്കറി, ഏലം എന്നിവയ്ക്കും നാശമുണ്ടായി.
നാശം സംബന്ധിച്ച് എയിംസ് (AIMS) വെബ് പോർട്ടൽ വഴിയുള്ള അപേക്ഷകൾ പരിശോധിച്ചു വരികയാണെന്നും നഷ്ടപരിഹാരം ഉടൻ നൽകുമെന്നും കൃഷി വകുപ്പ് അറിയിച്ചു.