കണ്ണൂർ: ഊട്ടിയിൽനിന്ന് കണ്ണൂരിലേക്കും കണ്ണൂരിൽനിന്ന് ഊട്ടിയിലേക്കുമുള്ള തമിഴ്നാട് സർക്കാരിന്റെ ചേരൻ കോർപറേഷൻ ട്രാൻസ്പോർട്ട് ബസ് സർവീസ് പുനരാരംഭിച്ചു. 2020 ഫെബ്രുവരിയിലായിരുന്നു വയനാട് ഗൂഡല്ലൂർ വഴിയുള്ള ഊട്ടി സർവീസ് തമിഴ്നാട് നിർത്തിവച്ചത്. ബസ് ജീവനക്കാരനെതിരേ ഒരു യാത്രക്കാരൻ കേസ് കൊടുത്തതും ചിലർ ഭീഷണി മുഴക്കിയതിനെ തുടർന്നുമായിരുന്നു സർവീസ് നിർത്തിയത്. ഇതേത്തുടർന്ന് കേരള അതിർത്തിയായ പാട്ടവയൽ വരെ സർവീസ് നടത്തി ബസ് തിരിച്ചുപോകുകയായിരുന്നു. കണ്ണൂരിൽനിന്ന് കേരളത്തിന്റെ ട്രാൻസ്പോർട്ട് ബസ് രാവിലെ എട്ടിന് ഊട്ടിയിലേക്കും അതേസമയം ഊട്ടിയിൽനിന്ന് ചേരൻ കോർപറേഷന്റെ ബസ് കണ്ണൂരിലേക്കും സർവീസ് നടത്തുന്ന രീതിയിലാണ് 1990 മുതൽ ബസുകൾ ഓടിയിരുന്നത്. രാത്രി പത്തിന് കണ്ണൂരിൽനിന്ന് ഊട്ടിയിലേക്ക് ചേരൻ കോർപറേഷൻ ബസ് തിരികെ പോകും. ഊട്ടിയിൽനിന്ന് കെഎസ്ആർടിസി രാത്രി എട്ടിനും തിരികെ യാത്ര നടത്തും.
രാത്രി ട്രെയിനിലും മറ്റും വൈകിയെത്തുന്ന മാനന്തവാടി വരെയുള്ള യാത്രക്കാർക്ക് വളരെയേറെ പ്രയോജനപ്രദമായിരുന്നു തമിഴ്നാട് ചേരൻ കോർപറേഷന്റെ ഊട്ടിയിലേക്കുള്ള രാത്രി സർവീസ്. തമിഴ്നാട് സർക്കാരിന്റെ ഊട്ടി-കണ്ണൂർ, കണ്ണൂർ-ഊട്ടി ബസ് സർവീസ് പുനരാംഭിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മോഹനൻ പുഞ്ചക്കര മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതേത്തുടർന്ന് കെഎസ്ആർടിസി എംഡി തമിഴ്നാട് സർക്കാരുമായി ബന്ധപ്പെട്ടാണ് സർവീസ് പുനരാരംഭിച്ചത്.