കേളകം:തടസങ്ങളില്ലാതെ വൈദ്യുതി ലഭ്യമാക്കാൻ കേളകത്തേക്ക് ഭൂമിക്കടിയിലൂടെ വൈദ്യുതി എത്തിക്കുന്ന പ്രവൃത്തി അന്തിമഘട്ടത്തിൽ. ചാണപ്പാറയിലെ 33 കെവി സബ് സ്റ്റേഷനിൽ നിന്നാണ് കേളകം ഫീഡറിലേക്ക് അണ്ടർ ഗ്രൗണ്ട് കേബിളിംഗിലൂടെ വൈദ്യുതി എത്തുക. 4.25 കിലോമീറ്റർ ദൂരമാണ് കേബിളിംഗ്. 70 ശതമാനത്തോളം പ്രവൃത്തി പൂർത്തിയായി. മഴ തടസപ്പെടുത്തിയില്ലെങ്കിൽ അടുത്ത മാസം അവസാനത്തോടെ പണിപൂർത്തിയാക്കാനാകുമെന്ന് കെ എസ്ഇബി അധികൃതർ പറഞ്ഞു. 1.5 കോടി രൂപ ചെലവിലാണ് പ്രവൃത്തി.
കേളകത്ത് കാറ്റോ മഴയോ ഉണ്ടായാൽ വൈദ്യുതി മുടക്കം പതിവാണ്. മാത്രമല്ല തൊണ്ടിയിൽ, കേളകം സെക്ഷനുകൾ ഒരേ ലൈനിലായതു കൊണ്ട് ലൈനിലുണ്ടാകുന്ന അറ്റകുറ്റപ്പണിക്കു വേണ്ടിയും ലൈൻ ഓഫാക്കേണ്ടി വരുന്നതുമൂലം കേളകം, കൊട്ടിയൂർ, കണിച്ചാർ മേഖലയിൽ വൈദ്യുതി തടസമുണ്ടാകുന്നു. ഇത് പരിഹരിക്കാനാണ് ഈ അണ്ടർ ഗ്രൗണ്ട് കേബിളിംഗ്.
നേരത്തെ നെടുംപൊയിൽ 110 കെവി സബ് സ്റ്റേഷൻ മുതൽ ചാണപ്പാറ 33 കെവി സബ് സ്റ്റേഷൻ വരെ അണ്ടർ ഗ്രൗണ്ട് കേബിളിംഗ് നടത്തിയിരുന്നു. ഇത് വിജയമായതോടെയാണ് മറ്റ് മേഖലയിലേക്കും അണ്ടർ ഗ്രൗണ്ട് കേബിളിംഗ് വ്യാപിപ്പിക്കുന്നത്. കേളകം, കൊട്ടിയൂർ , കണിച്ചാർ മേഖലയിലെ വോൾട്ടേജ് ക്ഷാമത്തിനും, വൈദ്യുതി തടസത്തിനും പരിഹാരം കാണുന്നതിനാണ് ചാണപ്പാറയിൽ 33 കെ വി കേളകം സബ്സ്റ്റേഷൻ സ്ഥാപിച്ചത്.
ആദ്യഘട്ടത്തിൽ സബ് സ്റ്റേഷനിൽ നിന്ന് ഓവർ ഹെഡ് ലൈൻ പൂർത്തിയാകത്തിനാൽ പ്രയോജനം ലഭിച്ചില്ല. പിന്നീട് പോസ്റ്റുകൾ മാറ്റി സ്ഥാപിച്ച് വൈദ്യതി വിതരണം ആരംഭിച്ചു. എന്നാൽ പല കാരണങ്ങളാലും വൈദ്യുതി തടസം പതിവായതോടെയാണ് അണ്ടർ ഗ്രൗണ്ട് കേബിളിംഗ് കെഎസ്ഇബി നടപ്പാക്കുന്നത്.