തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയോരങ്ങളിലെ കാടുകളിൽ തമ്പടിക്കുന്ന പന്നിക്കൂട്ടങ്ങൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു. പകൽ സമയങ്ങളിലും ഇവ റോഡിലേക്കിറങ്ങാൻ തുടങ്ങിയതോടെ കാൽനടയാത്രികർ ഉൾപ്പെടെ ഭീതിയിലാണ്. കഴിഞ്ഞ ദിവസം രാവിലെ പെടയങ്ങോട് ബൈക്ക് യാത്രികനെ കാട്ടുപന്നി ആക്രമിക്കാൻ ശ്രമിച്ചിരുന്നെങ്കിലും വേഗത്തിൽ ഓടിച്ച് രക്ഷപ്പെടുകയായിരുന്നു.
രണ്ടു മാസം മുമ്പ് മടമ്പം തുമ്പേനിയിൽ കാറിന് മുന്നിൽ ചാടിയ കാട്ടുപന്നി കാറിടിച്ച് ചത്തിരുന്നു. ഡ്രൈവർ രക്ഷപ്പെട്ടെങ്കിലും ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. പെരുമാച്ചേരി പൊയ്യൂരിലും ബൈക്ക് യാത്രികനെയും കാൽനടയാത്രികനെയും അടുത്തിടെ കാട്ടുപന്നി ആക്രമിച്ചിരുന്നു. ബൈക്കിൽ നിന്ന് തെറിച്ചുവീണ യുവാവ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പന്നിയുടെ കുത്തേറ്റ കാൽ നടയാത്രികൻ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. ഉച്ചയ്ക്കായിരുന്നു ഇരുവർക്കും നേരെ ആക്രമണമുണ്ടായത്.
കോട്ടൂരിൽ നിന്ന് എസ്ഇഎസ് കോളജ് വഴി മലപ്പട്ടത്തേക്ക് യാത്ര ചെയ്യുന്നവർ പതിവായി പകൽ സമയങ്ങളിൽ റോഡരികിലെ കാടുകളിൽ കാട്ടുപന്നിക്കൂട്ടത്തെ കാണാറുള്ളതായി പറയുന്നു. ഇവിടം ഏക്കർ കണക്കിന് സ്ഥലം കാടു നിറഞ്ഞ് കിടക്കുന്നതിനാൽ പന്നിക്കൂട്ടം വിഹരിക്കുകയാണ്. ചെങ്ങളായി-തവറൂൽ- കൊയ്യം റോഡിൽ പാറക്കാടി സ്വാമി മഠത്തിന് സമീപവും സംസ്ഥാന പാതയിൽ പെരുവളത്ത്പറമ്പ് സ്വാമിമൊട്ട, കുയിലൂർ എന്നിവിടങ്ങളിലും പന്നികൾ പതിവ് കാഴ്ചയാണ്. രാത്രി യാത്ര ചെയ്യുന്ന ഇരുചക്ര വാഹനയാത്രക്കാർ ഭയന്ന് കൊണ്ടാണ് ഇതുവഴി പോകുന്നത്. പന്നികൾ റോഡുകളിലേക്ക് ഇറങ്ങാൻ തുടങ്ങിയതോടെ പുലർച്ചെ റബർ ടാപ്പിംഗിന് പോകുന്നവരും ഭീതിയിലാണ്. ഓരോ ദിവസവും പെറ്റുപെരുകുന്ന കാട്ടുപന്നികളുടെ എണ്ണം വർധിക്കുകയാണ്. ഇവയുടെ ശല്യം തടഞ്ഞില്ലെങ്കിൽ പകൽ സമയങ്ങളിൽ പോലും ആളുകൾക്ക് റോഡിലേക്കിറങ്ങാൻ കഴിയാത്ത അവസ്ഥയാകും.