മട്ടന്നൂർ: കണ്ണൂരിനെ കോഴിമാലിന്യ മുക്ത ജില്ലയാക്കുന്നതിന്റെ ഭാഗമായി മട്ടന്നൂർ പൊറോറയിൽ നിർമിച്ച റെൻഡറിംഗ് പ്ലാന്റ് പ്രവർത്തന സജ്ജമായി. കളക്ടർ എസ്. ചന്ദ്രശേഖർ പ്ലാന്റ് സന്ദർശിച്ചു. നഗരസഭയുടെ വാതക ശ്മശാനത്തോട് ചേർന്നുള്ള സ്ഥലത്ത് എട്ടു കോടി രൂപ ചെലവിലാണ് പ്ലാന്റ് നിർമിച്ചത്. പ്രതിദിനം 32 ടൺ വരെ മാലിന്യം ഇവിടെ സംസ്കരിക്കാൻ കഴിയും.
അറവുമാലിന്യം പ്ലാന്റിലെത്തിച്ച് സംസ്കരിച്ച് വളർത്തു മത്സ്യങ്ങൾക്കും മൃഗങ്ങൾക്കുമുള്ള ഭക്ഷണമാക്കി മാറ്റുകയാണ് ചെയ്യുന്നത്.
ഫ്രീസർ ഘടിപ്പിച്ച ലോറികളിൽ അറവുശാലകളിൽ നിന്ന് മാലിന്യങ്ങൾ ശേഖരിച്ച് പ്ലാന്റിലെത്തിക്കും. ഇതിനായി വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി കരാറിൽ ഏർപ്പെട്ടു കഴിഞ്ഞു. മട്ടന്നൂർ നഗരസഭ ചെയർപേഴ്സൺ അനിത വേണു, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. മിനി, നഗരസഭ വൈസ് ചെയർമാൻ പി. പുരുഷോത്തമൻ, സി.വി. ശശീന്ദ്രൻ, എം.റോജ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു