കെഎസ്ആർടിസിയുടെ പമ്പ സ്‌പെഷൽ സർവീസുകളുടെ ഹബായി പത്തനംതിട്ട കെഎസ്ആർടിസി സ്റ്റാൻഡ് മാറുന്നു. നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാനും ഭക്ഷണത്തിനും വിശ്രമത്തിനും തീർഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കാനുമാണ് പുതിയ ഹബിലൂടെ ലക്ഷ്യമിടുന്നത്. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ അഭ്യർഥന പ്രകാരമാണ് പത്തനംതിട്ടയിലെ കെഎസ്ആർടിസി ബസ് സ്റ്റേഷനെ ശബരിമല ഹബ് ആയി മാറ്റാൻ ഗതാഗത മന്ത്രി ആന്റണി രാജു ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്.
സംസ്ഥാനത്തെ മറ്റ് കേന്ദ്രങ്ങളിൽനിന്ന് പത്തനംതിട്ട വഴിയുള്ള പമ്പ സർവീസുകൾ ഹബ് വരെ മാത്രമാകും ഉണ്ടാകുക. പത്തനംതിട്ട നഗരത്തിലൂടെ മറ്റു ജില്ലകളിൽനിന്ന് യാത്ര തുടങ്ങുന്നവർ പമ്പ വരെയുള്ള യാത്രയ്ക്കായി ഒരു തവണ ടിക്കറ്റ് എടുത്താൽ മതി. അതേ ടിക്കറ്റ് ഉപയോഗിച്ച് പത്തനംതിട്ടയിൽ നിന്ന് പമ്പയിലേക്ക് ചെയിൻ സർവീസിലും യാത്ര ചെയ്യാം. പത്തനംതിട്ട സ്റ്റാൻഡിൽ വന്നിറങ്ങുന്ന യാത്രക്കാരന്റെ ടിക്കറ്റിന് നാലു മണിക്കൂർ വരെ വാലിഡിറ്റി ഉണ്ടാകും. അതായത് പത്തനംതിട്ടയിലെത്തി നാലു മണിക്കൂർ വരെ ഭക്ഷണത്തിനും വിശ്രത്തിനും ശേഷം യാത്ര തുടരാം. ഇവിടെനിന്ന് അഞ്ചുമിനിറ്റ് ഇടവേളയിൽ പമ്പയിലേക്ക് ചെയിൻ സർവീസ് ഉണ്ടാകും. ഈ ബസുകൾ ഇടയ്ക്ക് ഭക്ഷണത്തിനായി ഒരിടത്തും നിർത്തില്ല.
22ന് പരീക്ഷണ സർവീസ് നടത്തും. ആദ്യഘട്ടത്തിൽ ചെയിൻ സർവീസിനായി 50 ബസുകൾ ലഭ്യമായിട്ടുണ്ട്. തിരക്ക് കൂടുന്നതനുസരിച്ച് ബസുകളുടെ എണ്ണം വർധിപ്പിക്കും. കെഎസ്ആർടിസി പുതിയ ടെർമിനലിൽ തീർഥാടകർക്ക് വിശ്രമിക്കാനും ബാഗുകൾ സൂക്ഷിക്കാനുമുള്ള സൗകര്യം ഉണ്ടാകും. പത്തനംതിട്ട നഗരസഭയുമായി സഹകരിച്ച് ബയോശുചി മുറികളും കുടുംബശ്രീയുമായി സഹകരിച്ച് കാന്റീൻ സംവിധാനവും ഒരുക്കും. സമീപ ക്ഷേത്രങ്ങളുമായി ബന്ധിപ്പിച്ച് ദർശനത്തിനായി സർക്കുലർ സർവീസും ആരംഭിക്കും.