കേളകം: ചുരംരഹിതമായി വയനാട്ടിലേക്കും അതുവഴി കർണാടകത്തിലേക്കും തമിഴ്നാനാട്ടിലേക്കും എളുപ്പത്തിൽ യാത്ര ചെയ്യാൻ കഴിയുന്ന അമ്പായത്തോട് – 44-ാം മൈൽ ചുരം രഹിതപാത നടപ്പാക്കാൻ വനം വകുപ്പിന്റെ അനുമതി നൽകണമെന്നാവശ്യപ്പെട്ട് കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് മന്ത്രി എ.കെ. ശശീന്ദ്രന് നിവേദനം നല്കി. നിലവിൽ സർക്കാരിന്റെ സജീവ പരിഗണനയിലുള്ള ഈ റോഡിന് തടസം വനം വകുപ്പാണ്.
അമ്പായത്തോട് നിന്നും താഴേ പാൽച്ചുരം വഴി വനത്തിലൂടെ തലപ്പുഴയ്ക്കടുത്ത് 44-ാം മൈലിൽ പ്രധാന പാതയിൽ എത്തിച്ചേരുന്നതാണ് നിർദ്ദിഷ്ട ബദൽ റോഡ്. ചുരമുണ്ടാകില്ല എന്നതാണ് ഇങ്ങനെയൊരു റോഡ് പരിഗണിക്കപ്പെടാനുള്ള പ്രധാന കാരണം. എന്നാൽ വനത്തിന്റെ സാന്നിധ്യം പദ്ധതി നടക്കാതെ പോകുന്നതിന് കാരണമാകുന്നു. നിർദ്ദിഷ്ട പാത നിക്ഷിപ്ത വനത്തിലൂടെയാണ് പോകുന്നത് .ആധുനിക സാങ്കേതിക വിദ്യയിൽ മേൽപ്പാലങ്ങൾ നിർമിച്ച് വനത്തിന്റെ സ്വാഭാവികതക്ക് ഒരു കോട്ടവും വരുത്താതെ റോഡ് നിർമിക്കാനാവും എന്ന നിർദേശവും നിവേദനത്തിൽ ഉണ്ട്.
പണ്ട് കാലം മുതൽ കുപ്പ് റോഡ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു വഴി ഇവിടെ ഉണ്ടായിരുന്നു. പിന്നീട് ഉപയോഗിക്കാതായി. എന്നാൽ 1973 -ൽ കൊട്ടിയൂർ പഞ്ചായത്തിന്റെ അപേക്ഷയിൽ കൊട്ടിയൂർ നിബിഢവനത്തിൽ 1361 മീറ്റർ നീളത്തിലും എട്ടുമീറ്റർ വീതിയിലും റോഡു നിർമിക്കുന്നതിന് വനംവകുപ്പ് പഞ്ചായത്തിനു സ്ഥലം ലീസിനു നൽകി. നാട്ടുകാരുടെ ശ്രമഫലമായി അന്നത്തെ കൂപ്പ് റോഡ് പുനർനിർമ്മിച്ചു. സെക്യൂരിറ്റി ഡെപ്പോസിറ്റായി 898.75 രൂപ പഞ്ചായത്ത് മാനന്തവടി ഡിഎഫ്ഒ ഓഫീസിൽ അടച്ചു. 12 നിബന്ധനകളടങ്ങിയ ലീസ് ഉത്തരവായിരുന്നു അത്.
8.300 കിലോമീറ്ററാണ് അമ്പായത്തോടു മുതൽ തലപ്പുഴ വരെ വനമുൾപ്പെടെ ബദൽ പാതയുടെ നീളം. 2009-ൽ അന്നത്തെ വടക്കേവയനാട് എംഎൽഎ.യായിരുന്ന കെ.സി.കുഞ്ഞിരാമൻ ഈ റോഡിനായി എംഎൽഎ ഫണ്ടിൽ നിന്ന് ഏഴുകോടി രൂപ അനുവദിച്ചിരുന്നു.
2009 ജൂലൈ 17 -ലെ വയനാട് കളക്ടറുടെ ഉത്തരവു പ്രകാരം കണ്ണൂർ വിമാനത്താവളത്തെ വയനാടുമായി ബന്ധിപ്പിക്കാൻ ബദൽ റോഡായിരിക്കും ഉചിതമെന്നും പറഞ്ഞിരുന്നു. ഈ റോഡിനായി 14 കോടിയുടെ എസ്റ്റിമേറ്റും തയാറാക്കി. എന്നാൽ തുക പാസായില്ല. പിന്നീട് സണ്ണി ജോസഫ് എംഎൽഎയുടെ നേത്യത്വത്തിലും സാധ്യതാ പഠനങ്ങൾ നടന്നിരുന്നു.
1360 മീറ്ററോളം നിക്ഷിപ്ത വനത്തിലൂടെ പാത നിർമിക്കേണ്ടി വരും എന്നതാണ് പാതയുടെ പ്രധാന തടസം. നിക്ഷിപ്ത വനം ഉൾപ്പെടുന്ന ഭാഗത്തിനു പകരമായി വനാതിർത്തിയോടു ചേർന്നു കിടക്കുന്ന മറ്റു ഭാഗങ്ങൾ വനംവകുപ്പിനു വിട്ടു നൽകാൻ തയാറാണെന്ന് പഞ്ചായത്ത് അറിയിച്ചിരുന്നു.