കണ്ണൂർ: ചെങ്കല്ലിന് മൂന്നുരൂപ വർധിപ്പിച്ചത് കളക്ടറുടെ നിർദേശത്തെ തുടർന്ന് ഡിസംബർ 15 വരെ മരവിപ്പിച്ചതായി ചെങ്കൽ വ്യവസായ അസോസിയേഷൻ. വളരെ നഷ്ടം സഹിച്ചാണ് നിലവിൽ ഈ മേഖലയെ മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് ജില്ലാ പ്രസിഡന്റ് എം.പി. മനോഹരൻ പത്രസമ്മേളനത്തിൽ അറിയിച്ചു. തൊഴിലാളികളുടെ കൂലി വർധനവ്, മിഷ്യൻ പാർട്സുകളുടെ വിലക്കയറ്റം തുടങ്ങിയ കാരണങ്ങൾ കൊണ്ടാണ് വില വർധിപ്പിച്ചത്.
വില വർധിപ്പിച്ച വിഷയത്തിൽ അധികൃതർ പരിശോധന നടത്തിയ ശേഷം തുടർ നടപടികളുണ്ടാവും. ഇരിട്ടി കല്യാട് തടഞ്ഞുവച്ചിരിക്കുന്ന ചെങ്കൽ ഖനനം ഇതുവരെ നീക്കിയിട്ടില്ല. ലൈസൻസ് എടുക്കാൻ തയാറാണ്. പക്ഷെ അത് ലഭിക്കുന്നില്ല.
മിച്ചഭൂമി കൈയേറിയാണ് ഖനനം നടത്തുന്നതെന്നത് വസ്തുതാ വിരുദ്ധമാണ്. വില്ലേജ് അധികൃതരുൾപ്പെടെയുള്ളവർക്ക് ഇക്കാര്യം പരിശോധിക്കാം. സർക്കാർ ഭൂമിയിൽ നടക്കുന്ന ഖനനം നിർത്തിവയ്പ്പിക്കണം എന്ന് തന്നെയാണ് നിലപാട്. എന്നാൽ അതിന്റെ മറവിൽ പട്ടയം ഉള്ള ഭൂമിയിലെയും ഖനനം നിർത്തിവയ്പിച്ചിരിക്കുകയാണ്. വിഷയം പരിഹരിച്ചില്ലെങ്കിൽ കല്യാട് മേഖലയിൽ ചെങ്കൽ പണയിൽ പണിയെടുക്കുന്നവരും അവരുടെ കുടുംബങ്ങളും കളക്ടറേറ്റിന് മുന്നിൽ സമരം നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ കെ. മണികണ്ഠൻ, ജോസ് നടപ്പുറം, കെ.പി. അബ്ദുൾ അസീസ്. കെ.വി. കൃഷ്ണൻ എന്നിവരും പങ്കെടുത്തു.