കണ്ണൂർ: നിരോധിത വസ്തുക്കള്‍കൊണ്ട് പരസ്യബോര്‍ഡുകള്‍ നിര്‍മിക്കുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കുമെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ എസ്. ചന്ദ്രശേഖറിന്റെ നിര്‍ദേശം.
ഇതുസംബന്ധിച്ച് പരസ്യ ഏജന്‍സികള്‍ക്കും വാണിജ്യ വ്യാപാര സ്ഥാപനങ്ങള്‍ക്കും പ്രിന്റിംഗ് യൂണിറ്റുകള്‍ക്കും മുന്നറിയിപ്പ് നോട്ടീസ് നല്‍കിത്തുടങ്ങി. നിരോധിത വസ്തുക്കള്‍ കൊണ്ടുള്ള മുഴുവന്‍ പരസ്യ ബോര്‍ഡുകള്‍, കടയുടെ ബോര്‍ഡുകള്‍ എന്നിവ ഒരു മാസത്തിനകം നീക്കം ചെയ്യണം.
പിവിസി ഫ്ളക്സ്, പോളിസ്റ്റര്‍, നൈലോണ്‍, കൊറിയന്‍ ക്ലോത്ത്, പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ള തുണി തുടങ്ങിയവ ഹോര്‍ഡിംഗ്സ്, ബാനറുകള്‍, കടയുടെ ബോര്‍ഡുകള്‍ എന്നിവ നിര്‍മിക്കുന്നതിനായി ഉപയോഗിക്കുന്നത് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നിരോധിച്ചതാണ്. പരസ്യബോര്‍ഡുകളില്‍ പ്രിന്റിംഗ് സ്ഥാപനത്തിന്റെ പേര്, ഫോണ്‍ നമ്പര്‍, പ്രിന്റിംഗ് നമ്പര്‍ എന്നിവ കൃത്യമായായി രേഖപ്പെടുത്തുവാനും ഉത്തരവില്‍ നിര്‍ദേശമുണ്ട്.
നിരോധിത വസ്തുക്കള്‍ക്ക് പകരം മലിനീകരണ നിയന്ത്രണ ബോര്‍ഡ് സാക്ഷ്യപ്പെടുത്തിയ 100 ശതമാനം കോട്ടണ്‍, പോളി എത്തിലിന്‍, പ്ലാസ്റ്റിക് കോട്ടിംഗ് ഇല്ലാത്ത പേപ്പര്‍ എന്നിവയില്‍ പിവിസി ഫ്രീ, റീസൈക്ലബിള്‍ ലോഗോയും യൂണിറ്റിന്റെ പേരും നമ്പറും പതിച്ചു കൊണ്ടും കോട്ടണില്‍ കോട്ടണ്‍ എന്നും പോളി എത്തിലിനില്‍ പോളി എത്തിലിന്‍ എന്നും രേഖപ്പെടുത്തി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് നമ്പറും ചേര്‍ന്നു കൊണ്ട് നിയമം അനുശാസിക്കുന്ന രീതിയിലുള്ള പരസ്യ ബോര്‍ഡുകളും ബാനറുകളും മാത്രമേ ഇനി മുതല്‍ ഉപയോഗിക്കുവാന്‍ പാടുള്ളു.