മാങ്ങാട്ടുപറമ്പ് ഇ.കെ. നായനാര്‍ സ്മാരക അമ്മയും കുഞ്ഞും ആശുപത്രിയെ സംസ്ഥാനത്തെ മികച്ച ചികിത്സാ കേന്ദ്രമാക്കി ഉയര്‍ത്തുമെന്ന് മന്ത്രി എം.വി. ഗോവിന്ദന്. അനുബന്ധ ചികിത്സാ സൗകര്യങ്ങള്‍ ഉള്‍പ്പെടെ ഒരു കുടക്കീഴിലാക്കുമെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്തg പ്രസംഗിക്കുകയായിരുന്നു മന്ത്രി.
25 വര്‍ഷം മുന്നില്‍ കണ്ടുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ആശുപത്രിയില്‍ നടപ്പാക്കുക. മികച്ച പശ്ചാത്തല സൗകര്യങ്ങളും അനുബന്ധ ചികിത്സാ സൗകര്യങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ പൊതുമരാമത്ത് വിഭാഗത്തിന് മന്ത്രി നിര്‍ദ്ദേശം നല്കി.
നിലവില്‍ സര്‍ക്കാര്‍ അനുവദിച്ച 7.62 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായും സമയബന്ധിതമായും പൂര്‍ത്തിയാക്കാന്‍ ആരോഗ്യ വിഭാഗം, ആശുപത്രി വികസന സൊസൈറ്റി പൊതുമരാമത്ത് വകുപ്പ് എന്നിവരോട് മന്ത്രി നിര്‍ദ്ദേശിച്ചു.
അഞ്ചു കോടി രൂപ ചെലവില്‍ കാഷ്വാലിറ്റി, 2.5 കോടി രൂപ ചെലവില്‍ മറ്റ് അനുബന്ധ പ്രവൃത്തികള്‍ എന്നിവയാണ് നടപ്പാക്കുന്നത്.
ജീവനക്കാരുടെ ക്വാട്ടേഴ്സിനായി എന്‍എച്ച് എം അനുവദിച്ച 1.25 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ എന്‍എച്ച്എം എൻജിനിയറിംഗ് വിഭാഗത്തോട് മന്ത്രി നിര്‍ദ്ദേശിച്ചു. സോളാര്‍ പാനല്‍ നിര്‍മാണം, കുടിവെള്ള വിതരണം, മലിനജല പ്ലാന്റ്, മിന്നല്രക്ഷാചാലകം തുടങ്ങിയ അനുബന്ധ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. ആന്തൂര്‍ നഗരസഭാധ്യക്ഷന്‍ പി.മുകുന്ദന് അധ്യക്ഷത വഹിച്ചു.