രാജ്യത്ത് ചരക്കുസേവന നികുതി നടപ്പാക്കിയപ്പോൾ പ്രതീക്ഷിച്ചിരുന്ന ലക്ഷ്യങ്ങളിലേക്ക് എത്താൻ കഴിയാത്തതു സംസ്ഥാനത്തിന്റെ സാന്പത്തികനിലയെ ദോഷകരമായി ബാധിച്ചെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
സംസ്ഥാനങ്ങളുടെ റവന്യു വരുമാനം ഉയരുമെന്നും ഉത്പന്നങ്ങളുടെ വില കുറയുമെന്നും പ്രതീക്ഷിച്ചിരുന്നെങ്കിലും ഇതു രണ്ടും അസ്ഥാനത്തായെന്നും അദ്ദേഹം പറഞ്ഞു.
“ജിഎസ്ടി നടപ്പാക്കലിൽ ഇന്ത്യയുടെ അനുഭവങ്ങൾ’ എന്ന വിഷയത്തിൽ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ സംഘടിപ്പിച്ച ദ്വിദിന അന്താരാഷ്ട്ര സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനങ്ങളുടെ, പ്രത്യേകിച്ചു കേരളത്തിന്റെ വരുമാനം സാരമായി കുറഞ്ഞു. ധനകാര്യ കമ്മീഷനുകളുടെ അവാർഡുകളിൽ തുടർച്ചയായ ഇടിവുണ്ടാകുന്നു. ജിഎസ്ടി നഷ്ടപരിഹാരം ഈ വർഷം 13,000 കോടി രൂപയും അടുത്ത വർഷം 10,000 കോടിയും കുറയും. ജിഎസ്ടിയിൽ സംസ്ഥാനങ്ങളുടെ നികുതി പിരിവിനുള്ള അവകാശങ്ങളിൽ 44% വിട്ടു നൽകിയപ്പോൾ കേന്ദ്രം 28 % മാത്രമാണു വിട്ടുനൽകിയത്.
എന്നാൽ, വരുമാനം പങ്ക് വയ്ക്കുന്നതാകട്ടെ 50: 50 അനുപാതത്തിലുമാണ്. കേന്ദ്ര സർക്കാർ പല ന്യായങ്ങൾ നിരത്തി പ്രത്യക്ഷനികുതികൾ കുറയ്ക്കുന്പോൾ പരോക്ഷനികുതി വർധിപ്പിക്കുന്നു. ഇത് സാധാരണക്കാർക്ക് ഏറെ ദോഷം ചെയ്യും. നികുതികളിൽ നൽകിയ ഇളവുകൾ പലപ്പോഴും വിലയിൽ പ്രതിഫലിക്കുന്നില്ല.
ജിഎസ്ടിയിൽ കൊണ്ടുവന്നതുകൊണ്ടു മാത്രം ഉത്പന്നങ്ങളുടെ വില കുറയില്ല. പാചകവാതകവും മണ്ണെണ്ണയും ഇതിന് ഉദാഹരണമാണ്. ജിഎസ്ടി അഞ്ചു ശതമാനമായിരുന്നിട്ടും ഇന്ത്യയിൽ പാചക വാതകത്തിന്റെ വില വലിയ തോതിൽ ഉയർന്നു. കേന്ദ്ര സർക്കാർ പിന്തുടരുന്ന നയമാണ് ഇതിനു കാരണമെന്നും മന്ത്രി പറഞ്ഞു.
ജിഎസ്ടി നടപ്പാക്കുന്ന കാര്യത്തിൽ സന്പൂർണ അഴിച്ചുപണി ആവശ്യമാണെന്ന് അധ്യക്ഷത വഹിച്ച മുൻ ധനമന്ത്രി ഡോ . തോമസ് ഐസക് പറഞ്ഞു. ജിഎസ്ടി നടപ്പാക്കി നാലു വർഷം പിന്നിട്ടപ്പോഴും വ്യാപാരമേഖലയിലുള്ളവർ ഉൾപ്പെടെ എല്ലാവരും നിരാശയിലാണ്.
അതുകൊണ്ട് വളരെ ശ്രദ്ധാപൂർവമുള്ള വിലയിരുത്തൽ ഇക്കാര്യത്തിൽ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളുടെ വരുമാനത്തിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. ഇത് പരിഹരിക്കേണ്ടത് ആവശ്യമാണെന്നും തോമസ് ഐസക് പറഞ്ഞു.
ഗിഫ്റ്റ് ഡയറക്ടർ പ്രഫ. കെ.ജെ. ജോസഫ്, എൽ. അനിതാ കുമാരി എന്നിവർ പ്രസംഗിച്ചു.
പെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടി പരിധിയിൽ വരണം
തിരുവനന്തപുരം: പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനൻസ് ആൻഡ് പോളിസി മുൻ ഡയറക്ടറും പ്രമുഖ സാന്പത്തിക വിദഗ്ദ്ധനുമായ പ്രഫ. ഗോവിന്ദറാവു പറഞ്ഞു.
റിയൽ എസ്റ്റേറ്റ്, വൈദ്യുതി തുടങ്ങിയ മേഖലകളെയും ഇതിന്റെ പരിധിയിൽ കൊണ്ടു വരണം. നിലവിലുള്ള നാല് നികുതി നിരക്കുകൾ രണ്ടായി കുറയ്ക്കണം, നികുതി പിരിവിന്റെ അടിത്തറ വിപുലപ്പെടുത്തണം, നികുതി ഒഴിവ് നൽകിയിട്ടുള്ള ഉത്പന്നങ്ങളുടെ എണ്ണം കുറയ്ക്കണം തുടങ്ങിയ നിർദേശങ്ങളും അദ്ദേഹം മുന്നോട്ട് വച്ചു.