കണ്ണൂര്‍: പച്ചക്കറികള്‍ക്കും തീ വില. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ 20 രൂപയോളമാണ് വില വർധിച്ചത്. തമിഴ്നാട്ടിൽ വെള്ളം കയറി കൃഷി നശിച്ചതും ഇന്ധനവില വർധനവുമാണ് പച്ചക്കറികളുടെ വില വർധിക്കാൻ കാരണമായി കച്ചവടക്കാര്‍ പറയുന്നത്. രണ്ടു ദിവസം മുന്‍പ് 55 രൂപയുണ്ടായിരുന്ന വെണ്ടയ്ക്ക് ഇരട്ടി വിലവർധനവാണുണ്ടായത്. 35 രൂപയ്ക്ക് വില്പന നടത്തിയിരുന്ന സവോളയ്ക്കും വില വർധിച്ചു. വെണ്ടയും ഉള്ളിയും കൂടാതെ മുരിങ്ങക്കായ്ക്കും പടവലത്തിനും വില വര്‍ധിച്ചിട്ടുണ്ട്. തക്കാളിക്കും ചെറിയതോതിൽ വില വർധിച്ചിട്ടുണ്ട്. കേരളത്തിലേക്ക് തക്കാളി എത്തിക്കൊണ്ടിരുന്നത് കര്‍ണാടകയിലെ മൈസൂരു, ബംഗളൂരു എന്നിവിടങ്ങളില്‍നിന്നായിരുന്നു. എന്നാൽ, ഇപ്പോള്‍ കേരളത്തിലേക്ക് തക്കാളിയെത്തിക്കുന്നത് മഹാരാഷ്ട്രയില്‍നിന്നാണ്. തമിഴ്നാട്ടിൽ മഴ കാരണം കൃഷി കുറഞ്ഞതും പച്ചക്കറികൾ ഉത്പാദിപ്പിക്കാന്‍ സാധിക്കാത്തതും വില കൂടാന്‍ കാരണമായി.
പൂനെയില്‍നിന്നാണ് കേരളത്തിലേക്ക് ഉള്ളി എത്തുന്നത്. മഴ കാരണം പൂനെയിലും ഉള്ളി ലഭ്യത കുറഞ്ഞതിനാൽ വില കൂടാന്‍ കാരണമായെന്നാണ് മൊത്തക്കച്ചവടക്കാര്‍ പറയുന്നത്. കൂടാതെ സമീപ സംസ്ഥാനങ്ങളിലേക്ക് പച്ചക്കറി കയറ്റിവിടുന്നതു മൂലം കേരളത്തിലേക്കുള്ള പച്ചക്കറി ലഭ്യത കുറഞ്ഞു വരികയാണ്. ഇതും വില കൂടാന്‍ കാരണമായി. ഉരുളക്കിഴങ്ങിനും വില കൂടുതലാണ്. ബീന്‍സ്, പയര്‍ എന്നിവ കിട്ടാനില്ലാത്ത സ്ഥിതിയാണ്. പച്ചക്കറികള്‍ക്കുപുറമെ ചുവന്ന പരിപ്പ്, പഞ്ചസാര, കോഴിത്തീറ്റ, പിണ്ണാക്ക് എന്നിവയുടെ വിലയും വര്‍ധിച്ചിട്ടുണ്ട്.
സാധനങ്ങളുടെ വില വര്‍ധനവ് മൂലം കൂടുതല്‍ ദുരിതം അനുഭവിക്കുന്നത് ചെറുകിട കച്ചവടക്കാരും ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ കച്ചവടം ചെയ്യുന്നവരുമാണ്. മൊത്തക്കച്ചവടക്കാരില്‍നിന്ന് 55 രൂപ ഹോള്‍സെയില്‍ നിരക്കില്‍ തക്കാളി വാങ്ങി ഇവര്‍ക്ക് കച്ചവടം ചെയ്യേണ്ടിവരിക 60 മുതല്‍ 65 രൂപയ്ക്ക് വരെയായിരിക്കും. എന്നാല്‍ ഇത്രയും പണം ഈടാക്കുമ്പോള്‍ ഉപഭോക്താക്കള്‍ സാധനം വാങ്ങാത്ത സ്ഥിതിയുമുണ്ടാകുകയും കച്ചവടം നിര്‍ത്തേണ്ട അവസ്ഥയുമുണ്ടാകും. ഇതുപോലെ വിലവർധനവ് മൂലം ആളുകൾ വാങ്ങാതെ പച്ചക്കറികൾ ചീഞ്ഞുപോകുന്നുണ്ടെന്നും അതുമൂലം വൻ നഷ്ടം വരുന്നതായും ചെറുകിട കച്ചവടക്കാർ പറയുന്നു. തമിഴ്നാട്ടിൽ മഴ തുടരുന്ന സാഹചര്യത്തിൽ ഇനിയും പച്ചക്കറികൾക്ക് വില കൂടാനാണു സാധ്യത.
ഹോട്ടൽ മേഖലയും പ്രതിസന്ധിയിൽ
പാചകവാതകത്തിനു പുറമെ പച്ചക്കറികള്‍ക്കും നിത്യോപയോഗ സാധനങ്ങള്‍ക്കും വില വര്‍ധിച്ചതോടെ ഹോട്ടല്‍, റസ്റ്റോറന്റ് മേഖലയും പ്രതിസന്ധിയിലായിരിക്കുകയാണ്. കോവിഡ് കാരണം ആളുകൾക്ക് ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സാധിക്കാത്ത സ്ഥിതിയായിരുന്നു. പിന്നീട് നിരന്തര പ്രതിഷേധം മൂലം ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയതോടെ പ്രതിസന്ധി തരണം ചെയ്ത് കച്ചവടം തിരിച്ചുപിടിക്കുമ്പോഴേക്കുമാണ് ഇടിത്തീപോലെ സാധനങ്ങളുടെ വില ഉയര്‍ന്നതെന്ന് ഹോട്ടലുടമകൾ പറയുന്നു. വിലക്കയറ്റം ഇങ്ങനെ തുടര്‍ന്നാല്‍ ഭക്ഷണ സാധനങ്ങൾക്ക് വില വർധിപ്പിക്കേണ്ട സ്ഥിതിയാണെന്നും ഹോട്ടൽ ഉടമകൾ പറയുന്നു.