മഴക്കാലത്ത് റോഡുകളിലെ കുഴിയടച്ച് അറ്റകുറ്റപ്പണി നടത്തുന്നതിന് ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികൾ നടപ്പാക്കുമെന്നും അറ്റകുറ്റപ്പണി നടത്താൻ സ്ഥിരം സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. ഇതിനായി റണ്ണിംഗ് കോണ്ട്രാക്ട് സംവിധാനം നടപ്പാക്കും.
15,000 കിലോമീറ്റർ റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിലേക്ക് ഉയർത്തും. കരാർ പ്രകാരമുള്ള ബാധ്യതാ കാലയളവിലെ അറ്റകുറ്റപ്പണി നടത്തുന്നെന്ന് ഉറപ്പാക്കാൻ കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും പേര് വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കും. റോഡിന്റെ രണ്ട് ഭാഗത്തും അത് എഴുതിവയ്ക്കും. ആരൊക്കെ എതിർത്താലും ഇത് നടപ്പാക്കുമെന്നും മോൻസ് ജോസഫിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
കാലവർഷസമയത്ത് റോഡുപണി തുടങ്ങുന്നത് ഒഴിവാക്കാൻ വർക്കിംഗ് കലണ്ടർ ഉണ്ടാക്കും. ഓരോ പ്രവർത്തനവും ഏത് സമയങ്ങളിൽ പൂർത്തിയാക്കണമെന്ന് ഈ കലണ്ടറിൽ രേഖപ്പെടുത്തും.
കരാറുകാരെ ടെർമിനേറ്റ് ചെയ്താൽ റീ ടെൻഡർ വേഗത്തിലാക്കും. റോഡ് നിർമാണത്തിന് ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കും.
റോഡുകളുടെ അറ്റകുറ്റപ്പണിക്കായി 37.97 കോടി കൂടി അനുവദിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണി ആവശ്യമുള്ള റോഡുകൾ കണ്ടെത്താനും പണി നടത്താനും കാലതാമസമുണ്ടായിട്ടില്ല. മഴ തുടരുന്നതാണ് പ്രശ്നം.
ബജറ്റിൽ നിർദേശിച്ചിരുന്ന 78 റോഡ് പ്രവൃത്തികൾക്കായി 360.07 കോടി രൂപയുടെ ഭരണാനുമതിയും നൽകി. ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണി ഉത്സവകാലത്തിനു മുന്പ് പൂർത്തിയാക്കും. 293 കിലോമീറ്ററിൽ 60 പ്രവൃത്തികൾക്ക് 224. 97 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.