കണ്ണൂർ: ക്രിപ്റ്റോ കറൻസി ഇടപാടിന്റെ പേരിൽ നിക്ഷേപകരിൽനിന്ന് നൂറു കോടിയിലധികം രൂപ തട്ടിയെടുത്ത നാലുപേർ അറസ്റ്റിൽ. കാസർഗോഡ് ആലംപാടി സ്വദേശി പി.എം. മുഹമ്മദ് റിയാസ് (31), മലപ്പുറം മഞ്ചേരി സ്വദേശി സി. ഷെഫീഖ് (30), കോഴിക്കോട് പാവങ്ങാട് സ്വദേശി വസിം മുനവ്വറലി (35), മലപ്പുറം വണ്ടൂര്‍ സ്വദേശി മുഹമ്മദ് ഷെഫീഖ് (28) എന്നിവരെയാണ് കണ്ണൂർ സിറ്റി അസി. പോലീസ് കമ്മീഷണർ പി.പി. സദാനന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ബംഗളൂരു ആസ്ഥാനമായി ലോംഗ് റിച്ച് ടെക്നോളജീസ് എന്നപേരിൽ ഓൺലൈൻ വഴിയാണ് ആയിരങ്ങളിൽനിന്ന് സംഘം പണം സമാഹരിച്ചത്.
ദിനംപ്രതി രണ്ടുമുതൽ എട്ടു ശതമാനം വരെ ലാഭവിഹിതം ക്രിപ്റ്റോ കറൻസിയിൽ നൽകുമെന്ന് വിശ്വസിപ്പിച്ചാണ് ഇടപാടുകാരിൽനിന്ന് കോടികൾ തട്ടിയെടുത്തത്. അറസ്റ്റിലായ മുഹമ്മദ് റിയാസിന്റെ അക്കൗണ്ടിലൂടെ 40 കോടിയും ഷെഫീഖിന്റെ അക്കൗണ്ടില്‍ 32 കോടിയും വസീം മുനവ്വറലിയുടെ അക്കൗണ്ടില്‍ ഏഴുകോടിയും സമാഹരിച്ചതായി കണ്ടെത്തി.
കണ്ണൂർ സിറ്റി പോലീസിന് നാലു മാസം മുന്‍പ് ലഭിച്ച പരാതിയുടെ അന്വേഷണത്തിലാണ് ഇവരെ പിടികൂടാനായതെന്ന് എസിപി പി.പി. സദാനന്ദൻ പറഞ്ഞു. മുമ്പ് സമാന കേസില്‍ 34 കോടി സമാഹരിച്ചതിന് മലപ്പുറം പൂക്കോട്ടുംപാടം പോലീസ് സ്റ്റേഷനില്‍ നൗഷാദ് എന്നയാള്‍ അറസ്റ്റിലായിരുന്നു. ഇവരുടെയെല്ലാം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയാണ്. സംഘത്തില്‍ കൂടുതല്‍ പേര് ഉണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും എസിപി പറഞ്ഞു. കണ്ണൂർ സിറ്റി സ്വദേശിയായ യുവാവിന്റെ രണ്ടര ലക്ഷം രൂപ ഈ സംഘത്തിന്റെ കെണിയിൽപ്പെട്ട് നഷ്ടപ്പെട്ടിരുന്നു.
പണം തിരിച്ചു കിട്ടാത്തതിനെ തുടർന്ന് സിറ്റി പോലീസിൽ യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
കണ്ണൂരിൽനിന്ന് ഒരു പരാതി മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നും കൂടുതൽ പരാതി ലഭിച്ചാൽ അന്വേഷണം വിപുലീകരിക്കുമെന്നും എസിപി വ്യക്തമാക്കി.