കൊച്ചി നഗരത്തില്‍ 10 രൂപയ്ക്ക് സുഭിക്ഷമായി കഴിഞ്ഞ 31 ദിവസത്തിനിടെ ഭക്ഷണം കഴിച്ചത് മുക്കാല്‍ ലക്ഷത്തിലധികം ആളുകൾ. കോര്‍പ്പറേഷന്റെ സമൃദ്ധി<\@> കൊച്ചി എന്നപേരില്‍ എറണാകുളം നോര്‍ത്തില്‍ ആരംഭിച്ച ജനകീയ ഹോട്ടലിലാണ് ഒരുമാസത്തിനിപ്പുറവും തിരക്കിന് കുറവില്ലാത്തത്. പ്രതിദിനം രണ്ടായിരത്തിലധികം ഊണാണ് ഉച്ചയ്ക്ക് ഇവിടെ വിളമ്പുന്നത്. 10 രൂപയ്ക്ക് പ്ലേറ്റിൽ നിറഞ്ഞു കവിഞ്ഞാണ് കറികളും ചോറും. പദ്ധതി വമ്പന്‍ ഹിറ്റായതോടെ നിലവിലെ ഊണിനൊപ്പം സ്പെല്‍ അടക്കമുള്ളവ കുറഞ്ഞ നിരക്കില്‍ യാഥാര്‍ഥ്യമാക്കാനുള്ള ഒരുക്കത്തിലാണ് നഗരസഭാ അധികൃതര്‍.
കഴിഞ്ഞ മാസം ഏഴിന് ഉദ്ഘാടനം ചെയ്ത സമൃദ്ധിയില്‍ ഇന്നലെ വരെ ഊണ് കഴിച്ചത് 79,433 പേരാണ്. രാവിലെ 10.30ന് ആരംഭിക്കുന്ന തിരക്ക് ഉച്ചകഴിഞ്ഞ് 3.30ഓടെയാണ് അവസാനിക്കുന്നത്. ഊണിന് 10 രൂപയും, പാഴ്സലിന് 15 രൂപയുമാണ് ഈടാക്കുന്നത്. നഗരത്തിലെത്തുന്ന സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷണം എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നഗരസഭ പദ്ധതി ആരംഭിച്ചിട്ടുള്ളത്. സമൂഹമാധ്യമങ്ങളിലടക്കം ഊണ് വൈറല്‍ ആയതോടെ നഗരത്തിന് പുറത്തു നിന്നും പോലും ആളുകളെത്തുന്ന സാഹചര്യമാണുള്ളത്.
മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീയുടെ സഹകരണത്തോടെയാണ് പദ്ധതിയുടെ നടത്തിപ്പ്. അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ അടുക്കളയില്‍ രാവിലെ ആറിന് ഉയരുന്ന പുക ഉച്ചകഴിഞ്ഞ് നാലോടെയാണ് കെട്ടടങ്ങുന്നത്. സ്ഥല പരിമിതി മൂലം നേരിടുന്ന പാര്‍ക്കിംഗ് വിഷയം ഒഴിച്ചാല്‍ പദ്ധതി വലിയ തോതില്‍ വിജയിച്ചിട്ടുണ്ടെന്ന് നഗരസഭ അധികൃതര്‍ വ്യക്തമാക്കി.