ബസ് ചാര്‍ജ് വര്‍ധനയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന് ആവര്‍ത്തിച്ച് സ്വകാര്യ ബസ് ഉടമകള്‍. ഇതോടെ വിവിധ ആവശ്യങ്ങളുന്നയിച്ച് നാളെ മുതല്‍ സ്വകാര്യ ബസുകള്‍ പണിമുടക്കും. ഇന്ധനവിലയില്‍ നേരിയ കുറവ് വന്നിട്ടുണ്ടെങ്കിലും വ്യവസായം മുന്നോട്ടുപോകുന്നതിന് ഈ ഇളവ് മാത്രം പോരെന്ന നിലപാടിലാണ് ബസ് ഉടമകള്‍.
സംസ്ഥാനത്ത് നിലവില്‍ 60 ശതമാനം ബസുകള്‍ മാത്രമാണു സര്‍വീസ് നടത്തുന്നത്. യാത്രക്കാര്‍ കുറഞ്ഞതോടെ വൻ വരുമാനനഷ്ടമാണെന്ന് ഉടമകള്‍ വ്യക്തമാക്കുന്നു. യാത്രാനിരക്ക് പുതുക്കി നിശ്ചയിക്കണമെന്നതാണു പ്രധാന ആവശ്യം. ഡീസലിന് 62 രൂപ വിലയുണ്ടായിരുന്ന 2018ല്‍ നിശ്ചയിച്ച മിനിമം ചാര്‍ജായ എട്ടു രൂപയാണ് ഇപ്പോഴും തുടരുന്നത്.
ഡീസലിന് 100 രൂപയ്ക്ക് മുകളില്‍ വര്‍ധിച്ച സാഹചര്യത്തില്‍ മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെടുന്നു. ഒപ്പം വിദ്യാര്‍ഥികളുടെ കണ്സഷന് നിരക്ക് ആറു രൂപയായി ഉയര്‍ത്തണമെന്നും, കോവിഡ് ഒഴിയുംവരെ സ്വകാര്യ ബസുകളുടെ നികുതി ഒഴിവാക്കണമെന്ന ആവശ്യവും ഉന്നയിക്കുന്നുണ്ട്.