കണ്ണൂർ: കണ്ണൂര്‍-തളിപ്പറമ്പ് ദേശീയപാതയില്‍ മന്ന ജംഗ്ഷന് മുതല്‍ പാപ്പിനിശേരി ചുങ്കം വരെ ആവശ്യമായ ഡിവൈഡറുകള്‍ സ്ഥാപിക്കും. ദേശീയ പാതയില്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി കെ.വി. സുമേഷ് എംഎല്‍യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. റോഡ് സുരക്ഷാ ഫണ്ടില്‍ നിന്ന് അനുവദിച്ച 27 ലക്ഷം രൂപ ചെലവില്‍ ആവശ്യമായ ഡിവൈഡറുകള്‍ സ്ഥാപിക്കുമെന്ന് കെ.വി. സുമേഷ് എംഎല്‍എ അറിയിച്ചു. റോഡ് സുരക്ഷയ്ക്കാവശ്യമായ റിഫ്ളക്ടിംഗ് ലൈറ്റുകള്‍, സുരക്ഷ ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കും. കളരിവാതുക്കല്‍ റോഡ് വണ്‍വേയാക്കും.
വളപട്ടണം പാലത്തിലുള്ള ഗതാഗതക്കുരുക്കഴിക്കുന്നതിന്റെ ഭാഗമായി തളിപ്പറമ്പ്, കീരിയാട് ഭാഗങ്ങളില്‍ നിന്ന് കളരിവാതുക്കല്‍ വഴി അലവിലേക്ക് വാഹനങ്ങള്‍ കയറുന്നത് നിയന്ത്രിക്കും. ഇതുവഴിയുള്ള വാഹനങ്ങള്‍ ഹൈവേ ജംഗ്ഷന് വഴി തിരിഞ്ഞു പോകണം. വളപട്ടണം പാലത്തിന്റെ പഴയങ്ങാടി ഭാഗത്ത് ട്രാഫിക് സര്‍ക്കിള്‍ സ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് കണ്ണൂര്‍ പൊതുമരാമത്ത് ദേശീയ പാത വിഭാഗം തയാറാക്കി സംസ്ഥാന ദേശീയ പാത അഥോറിറ്റിക്ക് സമര്‍പ്പിക്കും. ടോള്‍ ബൂത്ത് മുതല്‍ കളരിവാതുക്കല്‍ ക്ഷേത്രത്തിനു മുന്നിലൂടെയുള്ള റോഡ് വീതി കൂട്ടി മെക്കാഡം ചെയ്യാന്‍ എസ്റ്റിമേറ്റ് തയാറാക്കുന്നതിന് പൊതുമരാമത്ത് റോഡ് വിഭാഗത്തിന് നിര്‍ദേശം നല്കി.
ഓര്‍ക്കിഡ് – രാജാസ് ഹൈസ്കൂള്‍ പഞ്ചായത്ത് റോഡ് വീതി കൂട്ടി മെക്കാഡം ടാറിംഗ് ചെയ്യാന്‍ എസ്റ്റിമേറ്റ് തയാറാക്കുന്നതിന് പഞ്ചായത്ത് എൻജിനിയറിംഗ് വിഭാഗത്തിനെ ചുമതലപ്പെടുത്തി. ദേശീയപാതയുടെ ഇരുവശത്തുമുള്ള അനധികൃത പാര്‍ക്കിംഗ് കര്‍ശനമായി നിയന്ത്രിക്കാന്‍ പോലീസിന് നിര്‍ദേശം നല്കി.
മയ്യില്‍ ഭാഗത്തേക്കു പോകുന്ന ബസുകളുടെ ഉടമകളുടെയും മയ്യില്‍ റോഡിലെ കടയുടമകളുടെയും അടിയന്തര യോഗം ചേരാനും തീരുമാനിച്ചു. സിറ്റി റോഡിന്റെ ഭാഗമായുള്ള മന്ന ജംഗ്ഷന് – താഴെചൊവ്വ റോഡ് അലൈന്മെന്റ് വേഗത്തില്‍ പൂര്‍ത്തിയാക്കാനും യോഗം നിര്‍ദേശം നല്കി. നിത്യം ഗതാഗത കുരുക്കുണ്ടാകുന്ന ടോള്‍ ബൂത്ത് ജംഗ്ഷന്, വളപട്ടണം പാലം ജംഗ്ഷന്, മന്ന ജംഗ്ഷന് എന്നിവിടങ്ങളില്‍ കെ.വി. സുമേഷ് എംഎല് യുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. ചിറക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ തദ്ദേശ സ്ഥാപന അധികൃതർ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
previous post