കേളകം: വിദേശയിനം അപൂർവ പഴമായ റൊളീനിയ മലയോരത്ത് ഫലമണിഞ്ഞു. വിദേശ ഫലവർഗങ്ങളുടെ അപൂർവശേഖരമുള്ള അടയ്ക്കാത്തോട്ടിലെ കുന്നത്ത് ബേബിയുടെ കൃഷിയിടത്തിലാണ് സീതപ്പഴത്തിന്റെ ബ്രസീലിയൻ ബന്ധുവായ’റൊളീനിയ’ വിളഞ്ഞത്. വർഷങ്ങൾക്കുമുമ്പ് കാഞ്ഞിരപ്പള്ളിയിൽനിന്ന് എത്തിച്ച റൊളീനിയ തൈയാണ് ഇപ്പോൾ ഫലമണിഞ്ഞത്. മധുരമേറിയ വലിയ കായ്കളും പുറത്തെ ശൽക്കങ്ങൾ പോലെയുള്ള തൊലിയും ഇതിനെ വ്യത്യസ്തമാക്കുന്നു.
സീതപ്പഴച്ചെടിയേക്കാൾ ഉയരത്തിൽ ധാരാളം ശാഖകളോടെ വളരുന്ന റൊളീനിയ മൂന്നുവർഷത്തിനുള്ളിൽ പുഷ്പിച്ച് കായ്കൾ വിരിഞ്ഞുതുടങ്ങും. വർഷത്തിൽ പലതവണ ഫലം തരുന്ന പതിവും ഇവയ്ക്കുണ്ട്. റൊളീനിയ പഴങ്ങളിൽനിന്ന് ശേഖരിക്കുന്ന വിത്തുകൾ കിളിർപ്പിച്ചെടുക്കുന്ന തൈകൾ നട്ടുവളർത്താം. പോഷകസമൃദ്ധവും ഏറെ രുചികരമായ പഴമാണിത്. വെള്ളക്കെട്ടില്ലാത്ത സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമാണ് കൃഷിക്ക് അനുയോജ്യം. ആവശ്യത്തിനുള്ള ഉയരത്തിൽ മുകൾഭാഗം മുറിച്ച് പരമാവധി ശിഖരങ്ങളാക്കി റൊളീനിയ മരത്തെ വളർത്തുന്നതാണ് ഉചിതം. ഇങ്ങനെ വളർത്തിയാൽ പഴങ്ങൾ നിലത്തുനിന്നുതന്നെ ശേഖരിക്കാം. കേരളത്തിലെ കാലാവസ്ഥയിൽ സമൃദ്ധിയായി വളരുന്ന റൊളീനിയയുടെ തൈകൾ മറ്റുള്ളവർക്കും വിതരണം നടത്തുന്നതിന്റെ ഒരുക്കത്തിലാണ് വൈവിധ്യ പഴവർഗങ്ങൾ നട്ടുവളർത്തി വിളവ് കൊയ്യുന്ന കുന്നത്ത് ബേബി എന്ന കെ.വി. വർഗീസ്.