ഇരിട്ടി: ആറളം ഫാമിലെ കാർഷിക ഉത്പന്നങ്ങൾക്ക് വിപണന സൗകര്യമൊരുക്കി നബാർഡ് പദ്ധതിക്ക് തുടക്കമായി. ആറളം ഫാമിലെ പുനരധിവാസ മേഖലയിൽ നബാർഡിന്റെ ആദിവാസി വികസന ഫണ്ടിൽ ഉൾപ്പെടുത്തി സെന്റർ ഫോർ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് (സിആർഡി ) നടപ്പിലാക്കി വരുന്ന പദ്ധതി പ്രവർത്തനത്തിന്റെ ഭാഗമായി ഫാമിലെ കാർഷിക ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിനായി “ഗദ്ദിക “കാർഷിക വിപണന കേന്ദ്രമാണ് തുറന്നത്. എല്ലാ ആഴ്ചയിലും രണ്ട് ദിവസങ്ങളിലായി അതാത് ബ്ലോക്കുകളിൽ നിന്ന് ശേഖരിക്കുന്ന ഉത്പന്നങ്ങൾ കക്കുവയിലേയും എടൂരിലേയും കേന്ദ്രങ്ങളിൽ എത്തിച്ച് ജൈവ കാർഷിക ഉത്പന്നങ്ങൾ പൊതുജനങ്ങളിൽ എത്തിക്കുകയാണ് ലക്ഷ്യം. മഞ്ഞൾ ശേഖരിച്ച് പൊടിയാക്കി നിലവിൽ വിതരണം ചെയ്യുന്നുണ്ട്. മഞ്ഞൾപ്പൊടി യൂണിറ്റ് വിപുലപ്പെടുത്തി കുരുമുളക്, മുളക്, അരിപ്പൊടി എന്നിവകൂടി വിപണിയിലെത്തിക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. 7,9,10 ബ്ലോക്കുകളിൽ നടക്കുന്ന രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായി കശുവണ്ടി സംസ്കരണ യൂണിറ്റും അടുത്ത വർഷമാദ്യം ആരംഭിക്കും. ആറളം ആദിവാസി വികസന സമിതിക്കാണ് നടത്തിപ്പ് ചുമതല. ആറളം പുനരധിവാസ മേഖലയിൽ നടന്ന കാർഷിക ഉത്പന്ന ശേഖരണ കേന്ദ്രങ്ങളുടേയും എടൂരിലെ ഗ്രാമീണ കാർഷിക വിപണന കേന്ദ്രവും നബാർഡ് ചീഫ് ജനറൽ മാനേജർ പി. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് , ബ്ലോക്ക് മെംബർ വി. ശോഭ , വാർഡ് മെംബർ മിനി ദിനേശൻ, നബാർഡ് ഡിഡിഎം ജിഷിമോൻ, ടിആർഡിഎം സൈറ്റ് മാനേജർ പി.പി. ഗിരീഷ്, സിആർഡി ഡയറക്ടർ ഡോ. ശശികുമാർ, വിപിസി പ്രസിഡന്റ് മോഹനൻ, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഷിജി നടുപ്പറമ്പിൽ , മെമ്പർ വി. ശോഭ , സി.ആർ ഡി ഡയറക്ടർ ഡോ. സി. ശശികുമാർ എന്നിവർ പ്രസംഗിച്ചു.