കണ്ണൂർ: നവംബർ ഒന്നിന് സ്കൂൾ തുറക്കാനിരിക്കെ വിദ്യാലയങ്ങൾ ലഹരി വിമുക്തമാക്കാനുള്ള നടപടികൾ എക്സൈസും പോലീസും തുടങ്ങി. സ്കൂൾ, കോളജ് പരിസരങ്ങളും ക്ലാസ് മുറികളും ലഹരിമുക്തമാക്കുന്നതിനായി ലഹരി വ്യാപാരത്തിനും കടത്ത് സംഘങ്ങൾക്കും പൂട്ടിടാനുള്ള നടപടികൾക്കാണ് ആദ്യഘട്ടത്തിൽ തുടക്കമിട്ടത്. വിദ്യാർഥികൾക്കിടയിൽ ലഹരി മാഫിയയുടെ ഏജന്റുകളായി പ്രവർത്തിക്കുന്നവരെ കണ്ടെത്താനുള്ള ശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞു.
ഇതിന്റെ ഭാഗമായി സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് രഹസ്യ നിരീക്ഷണങ്ങൾ ആരംഭിച്ചു. ലഹരി ഉപയോഗത്തെക്കുറിച്ചും വില്പന സംഘങ്ങളെക്കുറിച്ചും വിദ്യാർഥികൾക്ക് അധ്യാപകരോടും രക്ഷിതാക്കളോടും തുറന്നുപറയാൻ പറ്റാത്ത സാഹചര്യം ഉണ്ടായാൽ അതിനായി സ്കൂളുകളിൽ പരാതിപ്പെട്ടികളും സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ വിദ്യാർഥികൾക്ക് പ്രശ്നങ്ങൾ എഴുതി ഇടാം. പേര് തിരിച്ചറിയും എന്ന പേടിയുണ്ടെങ്കിൽ പേര് വയ്ക്കാതെയും കത്തെഴുതിയിടാം.
ജില്ലകളിലെ എല്ലാ സ്കൂളുകളിലും നിരീക്ഷണത്തിനായി ഒരു പോലീസ് ഉദ്യോഗസ്ഥനെയോ എക്സൈസ് ഉദ്യോഗസ്ഥനെയോ നിയമിക്കും. പെൺകുട്ടികൾക്കായി വനിതാ സ്ക്വാഡിനെയും രൂപീകരിച്ചിട്ടുണ്ട്.
ലഹരി ഉപയോഗിക്കുന്ന കുട്ടികൾ നിരീക്ഷണത്തിൽ
കർണാടക പോലുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് ലഹരി വസ്തുക്കൾ വരുന്നത്. സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരിൽ നിന്നുള്ള രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലയിൽ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന നിരവധി വിദ്യാർഥികൾ പോലീസ് നിരീക്ഷണത്തിലാണ്. ഇതിൽ 12 വയസിന് താഴെയുള്ളവരും ഉണ്ട്. അകാരണമായ ദേഷ്യം, ആക്രമണ സ്വഭാവം എന്നിങ്ങനെ കുട്ടികളിലെ അസ്വാഭാവിക പെരുമാറ്റത്തെത്തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയപ്പോഴാണ് ലഹരി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇവർക്ക് ലഹരി എത്തിക്കുന്ന സംഘങ്ങളെയും പോലീസ് നിരീക്ഷിച്ചുവരികയാണ്.
വിദ്യാർഥികൾക്ക് ബോധവത്കരണം
ലഹരി ഉപയോഗവും അതിന്റെ ദൂഷ്യഫലങ്ങളെയുംക്കുറിച്ച് കുട്ടികളിൽ അവബോധം വളർത്തിയെടുക്കുകയെന്നതാണ് പ്രാരംഭഘട്ടത്തിൽ ചെയ്യുന്നത്. ഇതിന്റെ ഭാഗമായി അധ്യാപകരുടെയും രക്ഷിതാക്കുളുടെയും പോലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ ഓൺലൈനായി ബോധവത്കരണ ക്ലാസുകളും മറ്റും സംഘടിപ്പിക്കും. ജില്ലയിലെ വിവിധ സ്കൂളുകളിൽ ക്ലാസുകൾ തുടങ്ങിക്കഴിഞ്ഞു. കൂടാതെ ലഹരി സംബന്ധമായ ക്വിസ്, പ്രസംഗ മത്സരങ്ങളും എക്സൈസിന്റെ നേതൃത്വത്തിൽ നടത്തി. ക്ലബുകൾ, വാർഡ് തല കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ തുടങ്ങി.
പരിശോധന ശക്തം
സ്കൂൾ തുറക്കുന്നതിന്റെ മുന്നോടിയായി സ്കൂളുകളുടെ സമീപത്തുള്ള കടകൾ കേന്ദ്രീകരിച്ച് പോലീസും എക്സൈസും പരിശോധന തുടങ്ങിയിട്ടുണ്ട്. പോലീസിന് ലഭിക്കുന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പല സ്ഥലങ്ങളിലും മിന്നൽ പരിശോധനകളും നടത്തുന്നുണ്ട്. സ്കൂളുകൾക്ക് സമീപത്തെ പെട്ടിക്കടകളിലാണ് കൂടുതലായും ഇത്തരത്തിലുള്ള ലഹരി വസ്തുക്കൾ വിൽക്കപ്പെടുന്നത്. ഇത് കണക്കിലെടുത്ത് ഇത്തരം കടകളിൽ പ്രത്യേകനിരീക്ഷണവും പോലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വിദ്യാർഥികളിൽ ലഹരി ഉത്പന്നങ്ങളെത്തിക്കുന്ന സംഘങ്ങളെ വലയിലാക്കാനുള്ള ശ്രമങ്ങളും പോലീസ് തുടങ്ങിയിട്ടുണ്ട്.
രക്ഷിതാക്കൾ ശ്രദ്ധിക്കണം
ജോലി തിരക്കിനിടയിൽ കുട്ടികളെ ശ്രദ്ധിക്കാൻ കഴിയാത്ത രക്ഷിതാക്കളാണ് ഇന്ന് കൂടുതലും. സ്നേഹവും പരിചരണവും കിട്ടാത്ത കുട്ടികളാണ് കൂടുതലായും ഇത്തരം ലഹരി മരുന്നുകൾക്കും അടിമപ്പെടുന്നത്. ചീത്തകൂട്ടുകെട്ടുകളിൽ പെട്ടുപോയ വിദ്യാർഥികളാണ് കൂടുതലും മയക്കുമരുന്നുകളും മറ്റും ഉപയോഗിക്കുന്നത്. ലഹരി ഉപയോഗിക്കാത്ത കുട്ടികളെ കൂട്ടുകാർ തരം താഴ്ത്തി സംസാരിക്കുന്പോൾ അവർ അപമാനത്താൽ ലഹരി ഉപയോഗം തുടങ്ങുന്നു. പിന്നീട് ഇതിന് അടിമകളാകുകയാണ് ചെയ്യുന്നത്. ലഹരി വസ്തുക്കൾ വാങ്ങാനായി പല കാരണങ്ങൾ പറഞ്ഞ് രക്ഷിതാക്കളിൽ നിന്നും പണവും വാങ്ങിക്കും. അതുകൊണ്ട്
തന്നെ സ്കൂൾ കുട്ടികളിൽ രക്ഷിതാക്കളുടെ പ്രത്യേക ശ്രദ്ധവേണമെന്നാണ് പോലീസ് നല്കുന്നു നിർദേശം.
ശിക്ഷ കഠിനം
ലഹരി വസ്തുക്കൾ വിൽപന നടത്തിയാൽ കഠിനമായ ശിക്ഷയാണ് ലഭിക്കുക. കഞ്ചാവ് ഒരു കിലോ പിടിച്ചെടുത്താൽ ഒരു വർഷം കഠിന തടവും 10000 രൂപ പിഴയുമാണ്. എന്നാൽ അത് രണ്ടു മുതൽ പത്തു കിലോവരെയാണെങ്കിൽ പത്തു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ്. എംഡിഎംഎ പോലുള്ള മാരക മയക്കുമരുന്നാണെങ്കിൽ ശിക്ഷ കുറച്ചുകൂടെ കടുക്കും. 0.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്താൽ പത്ത് വർഷമാണ് കഠിന തടവ്.