കണ്ണൂർ: കോവിഡ് സൃഷ്ടിച്ച ഒന്നരവര്‍ഷക്കാലത്തെ ഇടവേളയ്ക്കുശേഷം സ്കൂളുകളിലേക്ക് തിരികെയെത്തുന്ന വിദ്യാര്‍ഥികളോട് അവരുടെ മാനസികനിലവാരം മനസിലാക്കി ഇടപെടണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ കെ.വി. മനോജ് കുമാര്‍. വിദ്യാഭ്യാസ അവകാശ നിയമവുമായി ബന്ധപ്പെട്ട കര്‍ത്തവ്യവാഹകരുടെ ജില്ലാതല യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വീട്ടകങ്ങളിലെ ഓണ്‍ലൈന്‍ പഠനകാലം കുട്ടികളില്‍ ഉണ്ടാക്കിയ മാനസികമായ മാറ്റം തിരിച്ചറിഞ്ഞുകൊണ്ടുള്ള ഇടപെടലുകളാണ് അധ്യാപകരും രക്ഷിതാക്കളും നടത്തേണ്ടത്. കുട്ടികളുടെ ജീവിതരീതികള്‍, പെരുമാറ്റരീതികള്‍ എല്ലാം മാറിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കുട്ടികള്‍ക്കുവേണ്ട എല്ലാ കരുതലുകളും ഒരുക്കണം.
വിദ്യാലയങ്ങളില്‍ കൗണ്‍സലര്‍മാരുടെ സേവനം കൂടുതല്‍ കാര്യക്ഷമമാക്കണം. എസ്പിസി, വിമുക്തി എന്നിവയുടെ സജീവ ഇടപെടലുകള്‍ സ്കൂളുകളില്‍ ഉറപ്പുവരുത്തണം. മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനും പെരുമാറ്റ വൈകല്യങ്ങള്‍ തിരിച്ചറിയുന്നതിനും അധ്യാപകര്‍ക്ക് സാധിക്കണമെന്നും കെ.വി. മനോജ് കുമാര്‍ പറഞ്ഞു. വിദ്യാലയത്തിലെ പഠനം ഡിജിറ്റല്‍ മേഖലയിലേക്ക് മാറിയതോടെ കുട്ടികളിലുണ്ടായ മാറ്റങ്ങള്‍, പരിഹാര മാര്‍ഗങ്ങള്‍, ആദ്യമായി സ്കൂളിലേക്ക് പോകുന്ന കുട്ടികള്‍ക്ക് കോവിഡ് സാഹചര്യവുമായി പൊരുത്തപ്പെടാന്‍ കഴിയുമോയെന്ന ആശങ്ക പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍, സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങള്‍, ഭക്ഷണം, ശുചിത്വം തുടങ്ങിയവ യോഗം ചര്‍ച്ച ചെയ്തു.
ആറളം ഫാം സ്കൂളില്‍ അധ്യാപകരെ നിയമിക്കുന്നതു സംബന്ധിച്ച് കമ്മീഷന് ഇടപെട്ടിട്ടുണ്ടെന്നും തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും ചെയര്മാന് അറിയിച്ചു. അണ്‍എയ്ഡഡ് വിദ്യാലയങ്ങളിലെ ഫീസ് നിരക്കില്‍ മാറ്റം വരുത്തുന്നതിനായി കൂടുതല്‍ ഇടപെടലുകള്‍ കമ്മീഷന് നടത്തും. കുട്ടികള്‍ യൂണിഫോം നിര്‍ബന്ധമാക്കുന്നതാണ് ഉചിതമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് അംഗം ഫാ. ഫിലിപ്പ് പരക്കാട്ട് അധ്യക്ഷനായിരുന്നു. ബാലാവകാശ സംരക്ഷണ കമ്മീഷന് രജിസ്ട്രാര്‍ പി.വി. ഗീത, ജില്ലാകളക്ടർ എസ്.ചന്ദ്രശേഖര്‍, എഡിഎം കെ.കെ. ദിവാകരന്, എഎസ്പി പ്രിന്‍സ് ഏബ്രഹാം, കെ.ലതിക, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.