ഇരിട്ടി: കാഞ്ഞിരക്കൊല്ലിക്ക് സമീപം കർണാടക വനമേഖലയിൽ ഉരുൾപൊട്ടിയതായി സംശയം. മണിക്കടവ്, വയത്തൂർ പാലങ്ങളിൽ വെള്ളം കയറിയതോടെ ഉളിക്കൽ മേഖലയിലെ ജനങ്ങൾ ഭീതിയിലായി. രണ്ടു മണിക്കൂറിനുശേഷം വെള്ളം ഇറങ്ങാൻ തുടങ്ങിയതോടെയാണ് ജനങ്ങൾക്ക് ആശ്വാസമായത്.
ഇന്നലെ സന്ധ്യയോടെയാണ് കാഞ്ഞിരക്കൊല്ലി, കർണാടക വനമേഖലകളിൽ ശക്തമായ മഴ പെയ്തത്. ഇതിനിടെയാണ് കർണാടക വനമേഖല അതിരിട്ടൊഴുകുന്ന മണിക്കടവ് പുഴയിലും കാഞ്ഞിരക്കൊല്ലി മേഖലയിലെ തോടുകളിലും ശക്തിയോടെയുള്ള ജലപ്രവാഹമുണ്ടായത്. മിനിട്ടുകൾക്കുള്ളിൽ ഇത് കൂടിവരികയും മണിക്കടവ് , വയത്തൂർ പാലങ്ങളിൽ വെള്ളം കയറുകയും ചെയ്തു. ഇതോടെ ജനങ്ങൾ പരിഭ്രാന്തരായി.
തോടുകളിലും പുഴയിലും വെള്ളം കയറാൻ തുടങ്ങിയതോടെ ഇവയോട് ചേർന്ന് താമസിക്കുന്ന ചില കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. എന്നാൽ രാത്രി എട്ടരയോടെ മഴയ്ക്ക് ശക്തികുറയുകയും നീരൊഴുക്കിന് അലപം ശമനമുണ്ടാകുകയും ചെയ്തു.എന്നാൽ ഇനിയും ശക്തമായ മഴ പെയ്യുകയാണെങ്കിൽ ഉരുൾപൊട്ടലുണ്ടാകുമോ എന്ന ഭയത്തിലാണ് ജനങ്ങൾ.