ഉയർന്ന മാർക്കുള്ളവർക്കു പോലും ഇഷ്ടവിഷയങ്ങളിൽ പ്രവേശനം നേടാനാവാതെ പ്ലസ് വണ്‍ പ്രവേശനം.
രണ്ടാമത്തേതും അവസാനത്തേതുമായ അലോട്ട്മെന്റ് പട്ടിക ഇന്നലെ പ്രസിദ്ധീകരിച്ചപ്പോൾ മെരിറ്റ് ലിസ്റ്റിൽ അവശേഷിക്കുന്നത് 655 സീറ്റുകൾ മാത്രം. ഇവകൂടി നികത്തിയാലും 1,95, 031 പേർ ഇനിയും പ്രവേശനത്തിനായി കാത്തിരിക്കണം.
എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്കു പോലും ഇഷ്ടവിഷയത്തിൽ പ്രവേശനം ലഭിച്ചില്ലെന്ന പരാതികളും ഉയർന്നു.സംസ്ഥാനത്ത് മെരിറ്റിൽ പ്ലസ് വണ്ണിന് ആകെ 2,70,188 സീറ്റുകളാണുള്ളത്.
രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചതോടെ ഇതിൽ 2,69,533 സീറ്റുകളിലും പ്രവേശനം നടത്തി. ആകെയുള്ള സീറ്റിന്റെ 99.76 ശതമാനമാണിത്. ഇക്കുറി പ്ലസ്വണ് പ്രവേശനത്തിനായി ആകെ ലഭിച്ചത് 4,65,219 അപേക്ഷകളാണ്. രണ്ടാം ഘട്ടം അലോട്ട്മെന്റ് കഴിഞ്ഞപ്പോൾ ഇതിന്റെ പകുതിയോളം പേർക്കാണ് സീറ്റ് കിട്ടിയത്. കമ്യൂണിറ്റി ക്വാട്ടാ, മാനേജ്മെന്റ് ക്വാട്ട, അണ്‍എയ്ഡഡ് വിഭാഗങ്ങളിലുള്ള സീറ്റുകളാണ് ഇനി ബാക്കിയുള്ളത്.
മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേട്ടം ലഭിച്ച വിദ്യാർഥികളുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ വൻതോതിൽ ഉയർന്നുവെങ്കിലും അതിനനുസരിച്ച് സീറ്റുകളുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടില്ല. വടക്കൻ ജില്ലകളിൽ 20% സീറ്റുകളും തെക്കൻ ജില്ലകളിൽ 10% സീറ്റുകളും വർധിപ്പിക്കാൻ സർക്കാർ തീരുമാനമുണ്ടായിരുന്നു. എന്നാൽ പുതുതായി ബാച്ചുകൾ അനുവദിച്ചില്ല.
സംസ്ഥാനത്ത് ഏറ്റവുമധികം വിദ്യാർഥികൾ പ്ലസ് വണ്ണിന് അപേക്ഷിച്ചത് മലപ്പുറം ജില്ലയിലായിരുന്നു. അവിടെ ആകെ അപേക്ഷിച്ചത് 77,837 പേർ. ആകെ മെരിറ്റ് സീറ്റ് 41,296 എണ്ണവും.
രണ്ടാം ഘട്ട അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ 41,295 വിദ്യാർഥികൾക്ക് മലപ്പുറത്ത് പ്രവേശന അവസരം ലഭിച്ചു. മെരിറ്റ് സീറ്റിൽ ഇനി അവിടെ ബാക്കിയുളളത് ഒരെണ്ണം മാത്രം.
രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രകാരമുള്ള ഓരോ ജില്ലയിലെയും കണക്കുകൾ
(ജില്ല, ആകെ അപേക്ഷ, ആകെ മെരിറ്റ് സീറ്റ്, അലോട്ട്ചെയ്ത സീറ്റ്, ഒഴിവുള്ള സീറ്റ് എന്ന ക്രമത്തിൽ)
തിരുവനന്തപുരം: 35949-24536-24531-05
കൊല്ലം: 34644-18138-18101-37
പത്തനംതിട്ട: 14515-9596-9354-242
ആലപ്പുഴ: 26753-15388-15339-49
കോട്ടയം: 23689-13632-13631-01
ഇടുക്കി:12998-7730-7563-166
എറണാകുളം: 37375-20098-20066-32
തൃശൂർ: 40486-21293-21292-01
പാലക്കാട്: 43010-24273-24232-41
കോഴിക്കോട്: 48606-27855-27855-00
മലപ്പുറം: 77837-41296-41295-01
വയനാട്: 12415-8053-8052-01
കണ്ണൂർ: 37289-25406-25385-21
കാസർഗോഡ്: 19653-12894-12836-58.
പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലെ കണക്ക് ഇങ്ങനെ:
* ആകെ അപേക്ഷിച്ചത് : 4,65,219
* മാതൃജില്ലയ്ക്കു പുറമേ മറ്റു ജില്ലകളിലും അപേക്ഷിച്ചത്: 39,489
* യഥാർഥ പ്രവേശനം നേടേണ്ടവർ : 4,25,730
* ഏകജാലകം വഴി പ്രവേശനം നടത്തുന്നത് : 2,70,188 സീറ്റ്
* ഒന്നാം അലോട്ട്മെന്റിൽ പ്രവേശനം നേടിയത്: 2,01,489 പേർ
* ഒന്നാം അലോട്ട്മെന്റിൽ ഇടം നേടിയ 17,065 വിദ്യാർഥികൾ പ്രവേശനം തേടിയിട്ടില്ല.
* രണ്ടാമത്തെ അലോട്ട്മെന്റിൽ ഇടം പിടിച്ചത്: 68,048
* അപേക്ഷിച്ച എല്ലാവർക്കും പ്ലസ് വണ്‍ പ്രവേശനം നല്കണമെങ്കിൽ ഇനി ആകെ വേണ്ടത് : 1,31,996
കഴിഞ്ഞ അഞ്ചു വർഷത്തെ പ്രവേശന തോതനുസരിച്ച് ആകെ 3,85,530 അപേക്ഷകർ മാത്രമേ പ്ലസ് വണ്‍ പ്രവേശനം തേടാൻ സാധ്യതയുള്ളൂ.ഇതനുസരിച്ച് ഇനി ആകെ വേണ്ടത് 91,796 സീറ്റ് കമ്യൂണിറ്റി ക്വാട്ട, മാനേജ്മെന്റ് ക്വാട്ട, അണ് എയിഡഡ് സ്കൂളുകളിലെ പ്രവേശനം എന്നിവ ഇന്നു മുതൽ ആരംഭിക്കും.
ഇതും ഒഴിവ് വരുന്ന സ്പോർട്സ് ക്വാട്ട സീറ്റുകൾ പൊതു മെരിറ്റ് ക്വാട്ട സീറ്റുകളായി പരിവർത്തനം ചെയ്യുമ്പോൾ ഉണ്ടാകുന്ന സീറ്റുകളും കൂടിയാകുമ്പോൾ ആകെ 1,22,384 സീറ്റുകൾ ലഭ്യമാണ്. കൂടാതെ വൊക്കേഷണൽ ഹയർ സെക്കൻഡറി, പോളിടെക്നിക്, ഐടിഐ മേഖലകളിലായി 97,283 സീറ്റുകളും ഉണ്ട്.