ഉത്തർപ്രദേശിലെ ലഖിംപുരിൽ കർഷക പ്രതിഷേധത്തനിടയിലേയ്ക്കു മന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചുകയറിയതിനെ തുടർന്ന് കർഷകർ മരിച്ച സംഭവത്തിൽ പ്രതിഷേധം അവസാനിപ്പിച്ചു കർഷകർ. സംസ്ഥാന സർക്കാരുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് ഒരു ദിവസം നീണ്ട പ്രതിഷേധം അവസാനിപ്പിക്കാൻ കർഷകർ തീരുമാനിച്ചത്. മരിച്ച കർഷകരുടെ കുടുംബാംഗങ്ങൾക്ക് 45 ലക്ഷം രൂപ വീതവും പരുക്കേറ്റവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ വീതവും നഷ്ടപരിഹാരം നൽകാമെന്നു യുപി സർക്കാർ സമ്മതിച്ചു. ഇന്നു രാവിലെ പൊലീസുമായി നടത്തിയ ചർച്ചയിൽ, മരിച്ചവരുടെ ബന്ധുക്കളുടെ പരാതിയിൽ വിശദമായ അന്വേഷണം നടത്തുമെന്നു പൊലീസ് ഉറപ്പു നൽകി.
അതേ സമയം, കർഷക നിയമത്തിനെതിരെ കോടതിയെ സമീപിച്ചതിനു ശേഷവും കർഷകർ പ്രതിഷേധം തുടരുന്നതിനെ സുപ്രീം കോടതി ചോദ്യം ചെയ്തു. കർഷക നിയമം സംബന്ധിച്ച കേസ് കോടതിയിൽ നിലനിൽക്കുമ്പോൾ കർഷകർക്കു പ്രതിഷേധം തുടരാനുള്ള അവകാശമുണ്ടോ എന്നു പരിശോധിക്കുമെന്നും സുപ്രീം കോടതി പറഞ്ഞു.
ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിക്കാൻ അനുമതി തേടിക്കൊണ്ട് കർഷകരുടെ സംഘം സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണു നിരീക്ഷണം. കേസിന്റെ വാദം ഈ മാസം 21നു തുടരും.