കണ്ണൂര്‍: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കര്‍ഷക നിയമങ്ങള്‍ക്കെതിരേ സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്ത ഭാരത ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തില്‍ നടത്തിയ ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണ്ണം. രാവിലെ 6 മുതല്‍ വൈകുന്നേരം ആറ് വരെയായിരുന്നു ഹര്‍ത്താല്‍. ജില്ലയില്‍ കടകളെല്ലാം അടഞ്ഞുകിടന്നു. കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയില്ല. റെയില്‍വെ സ്റ്റേഷനുകളില്‍ ചുരുക്കം ചില അത്യാവശ്യ യാത്രക്കാര്‍ മാത്രമാണ് എത്തിയത്. ഇവരെല്ലാം തന്നെ സ്വകാര്യ വാഹങ്ങളെയാണ് ആശ്രയിച്ചത്. നിരത്തിലിറങ്ങിയ സ്വകാര്യ വാഹനങ്ങളെ എവിടെയും തടഞ്ഞില്ല. ഓഫീസുകളിലെല്ലാം ഹാജര്‍ നില കുറവായിരുന്നു.
ചെറുനഗരങ്ങളിൽ പലയിടങ്ങളിലും പോലീസ് കാവലുണ്ടായിരുന്നു. റോഡരികിൽ ചെറുസംഘങ്ങളായി സമരാനൂകൂലികൾ മനുഷ്യ ശൃംഖല തീർത്തു. കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് പ്ളക്കാർഡുമേന്തി പ്രകടനമായെത്തിയ ഹർത്താലുകാർ ദേശീയപാതയിലും മറ്റിടങ്ങളിലും റോഡരികിൽ അണിനിരന്നത്. സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ഭാരത ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തി. കണ്ണൂർ നഗരത്തിൽ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി.തുടർന്ന് പ്രവർത്തകർ റോഡിൽ മനുഷ്യശൃംഖല തീർത്തു.
സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സെറ്റോ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ സിവില്‍ സ്റ്റേഷനു മുന്നില്‍ ഐക്യദാര്‍ഢ്യ പ്രകടനം നടത്തി. പ്രതിഷേധ യോഗം കേരള എന്‍ജിഒ അസോസിയേഷന് സംസ്ഥാന സെക്രട്ടറി കെ.കെ. രാജേഷ് ഖന്ന ഉദ്ഘാടനം ചെയ്തു.
സെറ്റോ കണ്ണൂര്‍ ജില്ലാ ചെയര്മാന് നാരായണന്‍കുട്ടി മനിയേരി അധ്യക്ഷത വഹിച്ചു. ജില്ലാ കണ്‍വീനര്‍ യു.കെ.ബാലചന്ദ്രന്, എന്‍ജിഒ അസോസിയേഷന് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എംപി ഷനിജ്, കെസി.ശ്രീജിത് തുടങ്ങിയവര്‍ പ്രസംഗിച്ചു. എം.പി.സിറാജുദ്ദീന്, എ.ഉണ്ണികൃഷ്ണന്, പി നന്ദകുമാര്‍, കെ.മുകേഷ് ബാബു, എം.വി.മനോഹരന്, ജെ. ജീനു തുടങ്ങിയവര്‍ പങ്കെടുത്തു.