നേരത്തേ പെയ്തു തുടങ്ങിയിട്ടും കണക്കു തികയ്ക്കാനാവാതെ കാലവർഷം പിൻവാങ്ങാനൊരുങ്ങുന്പോൾ മഴക്കുറവിൽ വലഞ്ഞ് കേരളം. കാലവർഷത്തിൽ ഇന്നലെ വരെ 19 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയപ്പോൾ, കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ജൂണ്‍ മഴയിലുണ്ടായത് റിക്കാർഡ് കുറവാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ജൂണ്‍ മഴയിലുണ്ടായ ഈ കുറവാണ് കാലവർഷത്തിന്റെ ആകെയുള്ള പ്രകടനത്തെ ദുർബലമാക്കിയതെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തൽ. കാലവർഷത്തിന്റെ പെയ്ത്തു രീതിയിലുണ്ടായ ഈ ഭാവമാറ്റം ഇക്കഴിഞ്ഞ പത്തു വർഷങ്ങളിലും പ്രകടമാണെന്നും കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ജൂണ്‍ ഒന്നു മുതൽ സെപ്റ്റംബർ 30 വരെ നീളുന്ന കാലവർഷക്കാലത്ത് 2049.2 മില്ലീമീറ്റർ മഴയാണ് ശരാശരി സംസ്ഥാനത്തു പെയ്യേണ്ടത്. ഇതിൽ ജൂണ്‍ മാത്രമെടുത്താൽ 649.8 മില്ലീമീറ്റർ മഴയാണ് ലഭിക്കേണ്ടത്. ജൂലൈയിൽ 726.1 മില്ലീമീറ്ററും ഓഗസ്റ്റിൽ 419.5 മില്ലീമീറ്ററും സെപ്റ്റംബറിൽ 224.2 മില്ലീമീറ്ററും മഴ പെയ്യണം.
എന്നാൽ, ഇക്കഴിഞ്ഞ പത്തു വർഷമായി ഈ കണക്കുകൾ തകിടം മറിയുന്ന രീതിയിലേക്ക് കാലവർഷത്തിന്റെ പെയ്ത്തു രീതി മാറിപ്പോയിരിക്കുന്നു. ഈ വർഷം ജൂണിൽ 649.8 മില്ലീമീറ്റർ മഴ പെയ്യേണ്ട സ്ഥാനത്ത് പെയ്തത് 408.3 മില്ലീമീറ്റർ മാത്രമാണ്. 2020 ൽ ഇത് 560.4 മില്ലീമീറ്ററായിരുന്നു. 2019 ൽ 574.4 മില്ലീമീറ്റർ, 2018 ൽ 750.0 മില്ലീമീറ്റർ, 2017 ൽ 579.8 മില്ലീമീറ്റർ, 2016 ൽ 595.7 മില്ലമീമീറ്റർ, 2015 ൽ 563.8 മില്ലീമീറ്റർ, 2014 ൽ 454.4 മില്ലീമീറ്റർ, 2013 ൽ 1042.7 മില്ലീമീറ്റർ, 2012 ൽ 444.6 മില്ലീമീറ്റർ എന്നിങ്ങനെയാണ് സംസ്ഥാനത്തു മുൻ വർഷങ്ങളിൽ ലഭിച്ച ജൂണ്‍ മഴയുടെ അളവ്.
സാധാരണ രീതിയിൽ ജൂണ്‍, ജൂലൈ മാസങ്ങളിൽ ഏറ്റവും കൂടുതൽ മഴ പെയ്യുകയും ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മഴ കുറയുകയും ചെയ്യുന്നതാണ് കാലവർഷപ്പെയ്ത്തിന്റെ പതിവു രീതി. എന്നാൽ, കുറച്ചു വർഷങ്ങളായി ഈ പതിവിൽ മാറ്റം വന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ജൂണിലും ജൂലൈയിലും മഴ കുറയുകയും ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മഴ കൂടുകയും ചെയ്യുന്ന പുതിയ രീതിയിലേക്ക് കാലവർഷത്തിന്റെ ഭാവം മാറിയതായുള്ള സൂചന നൽകുന്നതാണ് കണക്കുകൾ.
കാലവർഷക്കാലം അവസാനിക്കാൻ മൂന്നു ദിവസം കൂടി ബാക്കി നിൽക്കുന്പോൾ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഗുലാബ് ചുഴലിക്കാറ്റ് കേരളത്തിൽ കനത്ത മഴയ്ക്കു കാരണമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകിയിട്ടുള്ളത്. അങ്ങനെയെങ്കിൽ സെപ്റ്റംബർ മഴയുടെ അളവ് ഇനിയും ഉയർന്നേക്കും.
എന്നാൽ, കാലവർഷത്തിലെ മഴക്കുറവ് നികത്താൻ ഇത് പര്യാപ്തമാകുമെന്ന വിലയിരുത്തലുമില്ല. കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം കാലവർഷത്തിന്റെ പെയ്ത്തു രീതിയിലുണ്ടാകുന്ന വ്യതിയാനത്തിലേക്കാണ് ഇത് വിരൽചൂണ്ടുന്നതെന്നും കാലാവസ്ഥാ വിദഗ്ധർ അനുമാനിക്കുന്നു.