ഇന്ത്യൻ സേനയുടെ ആയുധശേഖരം ശക്തിപ്പെടുത്തുന്നതിനായി പുതിയ കരാറുമായി പ്രതിരോധ മന്ത്രാലയം. 118 യുദ്ധ ടാങ്കുകൾ നിർമിക്കുന്നതിനാണ് കരാർ നൽകിയിരിക്കുന്നത്. 7523 കോടി രൂപയാണ് ഇതിനായി പ്രതിരോധ മന്ത്രാലയം നീക്കിവച്ചിരിക്കുന്നത്.
ചെന്നൈ ആവഡിയിലെ ഹെവി വെഹിക്കിൾ ഫാക്ടറിയിലാണ് അർജുൻ എംകെ–1എ യുദ്ധ ടാങ്കുകൾ നിർമിക്കാൻ ഓർഡർ നൽകിയിരിക്കുന്നത്. നേരത്തേ ഉപയോഗിച്ചിരുന്ന എംകെ–1 വകഭേദത്തിൽനിന്ന് 72 പുതിയ സവിശേഷതകളും കൂടുതൽ തദ്ദേശീയ ഘടകങ്ങളും ഉൾക്കൊള്ളുന്നതാണ് അർജുന എംകെ–1 എ ടാങ്കുകൾ.
7523 കോടി വിലമതിക്കുന്ന കരാർ പ്രതിരോധ മേഖലയിൽ ഇന്ത്യ സ്വയംപര്യാപ്തത കൈവരിക്കുന്നതിനു കൂടുതൽ ഊർജം പകരുമെന്നും ‘ആത്മനിർഭർ ഭാരതി’ലേക്കുള്ള ഒരു പ്രധാന കാൽവയ്പാണെന്നും കേന്ദ്ര പ്രതിരോധ മന്ത്രാലയം അഭിപ്രായപ്പെട്ടു. എല്ലാ ഭൂപ്രദേശങ്ങളിലും അനായാസമായി പ്രവർത്തിക്കാൻ ശേഷിയുള്ള ഇവ രാത്രി– പകൽ വ്യത്യാസമില്ലാതെ ലക്ഷ്യം ഭേദിക്കാൻ കഴിവുള്ളവയാണെന്നു പ്രതിരോധ മന്ത്രാലയം അറിയിച്ചു. അത്യാധുനിക സംവിധാനങ്ങളോടു കൂടിയ മൾട്ടി ലെയർ പരിരക്ഷയാണ് ഇതിൽ ഒരുക്കിയിരിക്കുന്നതെന്നും മന്ത്രാലയം അവകാശപ്പെടുന്നു.