സാമൂഹ്യ തിന്മകൾക്ക് മതത്തിന്റെ നിറം നൽകുന്നതും തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് നന്മയുടെ മുഖം നൽകുന്നതും സമൂഹത്തെ ഒരുപോലെ ദുർബലപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
“സ്വാതന്ത്ര്യം തന്നെ അമൃതം ശതാബ്ദി ആഘോഷം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ന് നമ്മുടെ സമൂഹത്തിന് ഏറെ ആവശ്യമുള്ളതാണ് പുരോഗമനപരമായും മതനിരപേക്ഷമായും ചിന്തിക്കാൻ ശേഷിയുള്ള തലമുറ. സാമൂഹ്യ തിന്മകൾക്ക് മതത്തിന്റെ നിറമുള്ള പ്രവണത ഉയർന്നുവരുന്നു. അതിനെ മുളയിലേ നുള്ളിക്കളയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമൂഹത്തിന്റെ താത്പര്യത്തിന് വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഇടപെടുന്നവരെ ഏതെങ്കിലും ഒരു വിഭാഗത്തിന്റേത് മാത്രമായി ഒതുക്കരുത്. അങ്ങനെ ചെയ്യുന്നത് ആ തിന്മകൾക്ക് എതിരായ പൊതു ഐക്യത്തെ ശാക്തീകരിക്കില്ല, സമൂഹത്തിലെ വേർതിരിവ് വർധിപ്പിക്കും.
തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് നന്മയുടെ മുഖം നൽകുന്നതും സാമൂഹ്യ ഐക്യത്തെ ദുർബലപ്പെടുത്തും. സ്വാതന്ത്ര്യത്തിന്റെ പര്യായമായി വരെ അത്തരം പ്രസ്താനങ്ങളെ ചിലർ ഉയർത്തിക്കാട്ടുന്നുണ്ട്. ഇത്തരം പ്രതിലോമകരമായ കാഴ്ചപ്പാടുകൾ നമ്മുടെ സ്വാതന്ത്ര്യത്തെ അപകടത്തിലാക്കും.
ജാതിക്കും മതത്തിനുമതീതമായി ജീവിക്കാൻ പഠിപ്പിച്ച ഗുരുവിന്റെ ഓർമ പുതുക്കുന്ന ഈ ദിവസത്തിൽ ജാതിയും മതവും വിഭജനത്തിനുള്ള ആയുധമായി ഉപയോഗിക്കുന്നവരെ പ്രതിരോധിക്കും എന്ന പ്രതിജ്ഞയാണ് യഥാർത്ഥത്തിൽ എടുക്കേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.