കോവിഡ് പശ്ചാത്തലത്തിൽ രാജ്യത്തെ സ്കൂളുകൾ തുറക്കുമ്പോൾ അതീവ ജാഗ്രത വേണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് സുപ്രീംകോടതി. സ്കൂൾ തുറക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ നിർബന്ധിക്കാൻ കഴിയില്ലെന്നും ജസ്റ്റീഡ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിധിച്ചു.
സ്കൂളുകൾ തുറക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ സർക്കാരുകൾക്ക് കോടതി വ്യക്തമായ നിർദ്ദേശങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ നിന്നുള്ള വിദ്യാർഥിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. എല്ലാ കുട്ടികളും സ്കൂളിൽ പോകണമെന്ന് കോടതിക്ക് എങ്ങനെ പറയാനാകുമെന്ന് ഹർജി പരിഗണിക്കുന്നതിനിടെ സുപ്രീംകോടതി ചോദിച്ചു.
നിലവിൽ 18 വയസിന് മുകളിൽ ഉള്ളവർക്കാണ് രാജ്യത്ത് വാക്സിൻ നൽകിയിരിക്കുന്നത്. മൂന്നാം തരംഗമുണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടെ കുട്ടികൾക്ക് വാക്സിൻ നൽകാതെ എങ്ങനെ സ്കൂളിലേക്ക് വിളിക്കാനാകുമെന്നും മുതിർന്ന കുട്ടികളെയും താഴ്ന്ന ക്ലാസുകളിലെ കുട്ടികളെയും ഒന്നിച്ചു സ്കൂളിൽ എത്തിക്കാൻ എങ്ങനെ സാധിക്കുമെന്നും കോടതി ആരാഞ്ഞു.