കോവിഡിനെത്തുടർന്ന് അടഞ്ഞുകിടന്ന സംസ്ഥാനത്തെ കോളജുകളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാനുള്ള സർക്കാർ ഉത്തരവിറങ്ങി. ഒക്ടോബർ നാലുമുതൽ അവസാനവർഷ ബിരുദ ക്ലാസുകളും ബിരുദാനന്തര ബിരുദ ക്ലാസുകളും ആരംഭിക്കാനാണ് ഉത്തരവ്. ബിരുദാനന്തര ബിരുദ ക്ലാസുകൾ മുഴുവൻ വിദ്യാർഥികളെയും ഉൾക്കൊള്ളിച്ച് നടത്താം.
ബിരുദ ക്ലാസുകൾ 50% വിദ്യാർഥികളെ ഒരു ബാച്ചായി പരിഗണിച്ച് ഇടവിട്ടുള്ള ദിവസങ്ങളിലോ പ്രത്യേക ബാച്ചുകളായി ദിവസേനയോ നടത്താം. തുറക്കുന്നതിനു മുന്നോടിയായി കോളജുകൾ അണുവിമുക്തമാക്കണം.
വിദ്യാർഥികൾ നിർബന്ധമായും കോവിഡ് പ്രോട്ടോകോൾ പാലിക്കണം. വിദ്യാർഥികൾക്കും ജീവനക്കാർക്കുമായി സ്പെഷൽ വാക്സിൻ ഡ്രൈവുകൾ നടത്തണം.
ക്ലാസുകൾക്ക് രാവിലെ 8.30 – 1.30 വരെയോ 9.00 -3.00 വരെയോ 9.30 – 3.30 വരെയോ 10.00 -4.00 വരെയോ യുക്തമായ സമയം അധികൃതർക്ക് തെരഞ്ഞെടുക്കാം.
എൻജിനിയറിംഗ് കോളജിൽ നിലവിലുള്ള രീതിയിൽ ആറുമണിക്കൂർ ക്ലാസുകൾ നടത്താം. ഒരു വയസിൽ താഴെയുള്ള കുട്ടികളുടെ അമ്മമാർ, ഗർഭിണികൾ, അപകടകരമായ രോഗം ബാധിച്ചവർ എന്നിവർക്ക് വർക്ക് ഫ്രം ഹോം വ്യവസ്ഥയിൽ ജോലി ചെയ്യാം.